ആരോഗ്യപ്രവർത്തകര്‍ക്ക് പരാതി അറിയിക്കാന്‍ ഹെല്‍പ്പ് ലൈൻ, പരിഹാരം രണ്ട് മണിക്കൂറിനകമെന്ന് കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക, പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിന്റെ അഭാവം പരിഹരിക്കുക. എൻ - 95 മാസ്‌ക്കുകൾ, നോർമൽ മാസ്‌ക്കുകൾ, ഗ്ലൗസുകൾ എന്നിവ ആരോഗ്യ പ്രവർത്തകർക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹര്‍ജി.
ദില്ലി: രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ പരാതി പരിഹരിക്കുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിക്കുമെന്നും പരാതി അറിയിച്ച് രണ്ട് മണിക്കൂറിനകം പരിഹാരമുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. ശമ്പളം വെട്ടികുറച്ചത്, വീടുകൾ ഒഴിയാൻ ആവശ്യപ്പെടുന്നത് തുടങ്ങിയ പരാതികൾ പരിഹരിക്കുമെന്നും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ ഇറക്കണം എന്ന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സ്സ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ എന്നിവർ ഹർജികൾ സമര്‍പ്പിച്ചത്.
സുരക്ഷ കിറ്റുകൾ ഇല്ലാത്തതിനാൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക, പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിന്റെ അഭാവം പരിഹരിക്കുക. എൻ - 95 മാസ്‌ക്കുകൾ, നോർമൽ മാസ്‌ക്കുകൾ, ഗ്ലൗസുകൾ എന്നിവ ആരോഗ്യ പ്രവർത്തകർക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹര്‍ജി.