കൂടെ നടന്ന കൂട്ടുകാർ തന്നെ എല്ലാത്തിനും പിന്നിൽ; ഹോസ്റ്റലിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കൊന്ന് കുഴിച്ചുമൂടി
പൊലീസ് ക്യാമ്പസിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തിങ്കളാഴ്ച വൈകുന്നേരം യാഷ് ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. ഈ സമയം ഫോൺ ചെയ്തുകൊണ്ടായിരുന്നു പോയിരുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമായി.
![his close friends was behind of everything and they killed and buried him in the field afe his close friends was behind of everything and they killed and buried him in the field afe](https://static-ai.asianetnews.com/images/01hqt0kwfxyvsxcwd8g5feh6rp/noida-university-yash_363x203xt.jpg)
തിങ്കളാഴ്ചയാണ് ബിബിഎ വിദ്യാർത്ഥിയായ യാഷ് മിത്തലിനെ നോയിഡയിലെ സർവകലാശാലാ ഹോസ്റ്റലിൽ നിന്ന് കാണാതായത്. വ്യവസായി കൂടിയായ അച്ഛൻ ദീപക് മിത്തലിന് പിന്നീട് ചില സന്ദേശങ്ങള്‍ ലഭിച്ചു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നും ആറ് കോടി രൂപ തന്നാൽ വിട്ടയക്കാമെന്നുമായിരുന്നു ഈ സന്ദേശങ്ങള്‍. ദീപക് ഉടനെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് ക്യാമ്പസിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തിങ്കളാഴ്ച വൈകുന്നേരം യാഷ് ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. ഈ സമയം ഫോൺ ചെയ്തുകൊണ്ടായിരുന്നു പോയിരുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെ ആരെയാണ് വിളിച്ചതെന്ന് കണ്ടെത്താനായി ശ്രമം. കോൾ റെക്കോർഡ് പരിശോധിച്ചപ്പോൾ അടുത്ത സുഹൃത്തായ മറ്റൊരു വിദ്യാർത്ഥിയിലെത്തി. ചോദ്യം ചെയ്യലിൽ താൻ ഉൾപ്പെടെ നാല് പേരോടൊപ്പം യാഷ് എപ്പോഴും പുറത്തുപോകാറുണ്ടായിരുന്നു എന്ന് മൊഴി നൽകി.
ക്യാമ്പസിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള യുപിയിലെ അമോറയിലേക്ക് പോകാൻ സംഭവ ദിവസം സുഹൃത്തുക്കള്‍ യാഷിനെ വിളിച്ചു. ഒരു പാർട്ടിക്കായാണ് പോയത്. അവിടെ വെച്ച് ഒരു തർക്കമുണ്ടാവുകയും അതിനൊടുവിൽ യാഷിനെ കൊന്ന് അടുത്തുതന്നെയുള്ള ഒരു സ്ഥലത്ത് കുഴിച്ചിടുകയും ചെയ്തുവെന്ന് പിടിയിലായ വിദ്യാർത്ഥി മൊഴി നൽകി. അവിടെ പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പിന്നാലെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനായി ശ്രമം. ദ്രാദ്രിയിൽ നിന്ന് മൂന്ന് പേരെ ചെറിയൊരു ഏറ്റമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണ്.
കൊലപാതകത്തിന് ശേഷം യാഷിന്റെ കുടുംബാംഗങ്ങൾക്ക് മെസേജുകള്‍ അയച്ചതും മോചനദ്രവം ചോദിച്ചതും അവരുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു എന്നാണ് മൊഴി. കേസ് അന്വേഷിക്കാൻ ഒന്നിലധികം സംഘങ്ങളാണ് രംഗത്തുണ്ടായിരുന്നത്. കൊല്ലപ്പെട്ട യാഷ് ബിബിഎ വിദ്യാർത്ഥിയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...