സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി. വാങ്ചുക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സ ആവശ്യമാണെന്നും സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.
ദില്ലി: ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി അധികൃതർ. വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തുടർചികിത്സ ആവശ്യമുണ്ടെന്നും സഫ്ദർജങ് ആശുപത്രി അധികൃതർ ഞായറാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. ഐവി ഫ്ലൂയിഡ്സും മരുന്നുകളും സ്വീകരിക്കുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
സോനം വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായം നൽകിവരുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും, രക്തത്തിലെ അളവുകളിൽ ചെറിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്. ദീർഘനാളത്തെ ഉപവാസം മൂലമുള്ള ശാരീരിക തളർച്ചയും മറ്റ് പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ അദ്ദേഹത്തിന് തുടർചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കി.
നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും പരിഹരിക്കാനുമായി തുടർച്ചയായ ചികിത്സയും 24 മണിക്കൂറും നീളുന്ന ക്ലിനിക്കൽ നിരീക്ഷണവും അത്യാവശ്യമാണെന്ന് സഫ്ദർജംഗ് ആശുപത്രിയിലെയും എയിംസിലെയും ഡോക്ടർമാർ സംയുക്തമായി വിലയിരുത്തുന്നു. ഇതനുസരിച്ച്, ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നും രക്തത്തിലെ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കൽ ബുള്ളറ്റിൽ അറിയിച്ചു.
ഇന്നലെ ദില്ലി പൊലീസ് മഫ്തിയലടക്കം എത്തി സമരവേദി തുണികൊണ്ട് മറച്ച ശേഷമാണ് 20 ദിവസമായി നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആംബുലൻസിൽ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി പരിശോധിക്കാനുള്ള മെഡിക്കൽ സംഘമാണെന്ന വ്യാജേനയാണ് പൊലീസുകാർ എത്തിയത്. അതീവ രഹസ്യമായായിരുന്നു പൊലിന്റെ നടപടി. ഇതേ തുടർന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ വലിയ തോതിലുള്ള പ്രതിഷേധ ഉയർത്തുകയും നിരവധി പ്രമുഖർ നേരിട്ടും അല്ലാതെയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആരംഭിച്ച നിരാഹര സമരം തുടരുകയാണ്. തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെൻ്റിലേക്ക് മാർച്ച് നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന് പൊലീസ് അനുമതി നൽകിയേക്കില്ല.


