അയോധ്യാ ശ്രീരാമ വിഗ്രഹത്തിൻ്റെ ചിത്രം ചോർന്നതിൽ അന്വേഷണം വേണം, ആവശ്യവുമായി മുഖ്യപൂജാരി
ചിത്രം പുറത്ത് വിട്ടിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റും, വിശ്വഹിന്ദു പരിഷത്തും ആവർത്തിച്ചു.
![how pictures of ram lalla idol of ayodhya temple leaked ?Ram temple chief priest's reaction on leaked photos apn how pictures of ram lalla idol of ayodhya temple leaked ?Ram temple chief priest's reaction on leaked photos apn](https://static-ai.asianetnews.com/images/01hmn5bw0tsws7a8sbxca36ftw/ayodhya_363x203xt.jpg)
ദില്ലി : അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിൻ്റെ ചിത്രം ചോർന്നതിൽ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്വേഷണം ആവശ്യപ്പെട്ടു. ചിത്രം ചോർന്നതിൽ ദുരൂഹതയുണ്ടെന്ന് ആചാര്യ സത്യേന്ദ്രദാസ് പ്രതികരിച്ചു. നിലവിൽ രാംലല്ല വിഗ്രഹത്തിൻറെ മുഖവും മാറിടവും തുണി കൊണ്ട് മറച്ച നിലയിലാണ്. ചടങ്ങുകൾക്ക് ശേഷമാണ് വിഗ്രഹത്തിൻ്റെ കണ്ണ് തുറക്കുക. പിന്നെ എങ്ങനെ കണ്ണ് തുറന്ന നിലയിലുളള ചിത്രങ്ങൾ പ്രചരിച്ചെന്ന് സത്യേന്ദ്രദാസ് ചോദിക്കുന്നു. ചിത്രം പുറത്ത് വിട്ടിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റും, വിശ്വഹിന്ദു പരിഷത്തും പറയുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങളിലൂടെ അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
മൈസൂരു സ്വദേശിയായ പ്രശസ്ത ശില്പി അരുൺ യോഗിരാജാണ് അയോധ്യയിലെ രാം ലല്ല വിഗ്രഹം നിർമ്മിച്ച ശിൽപി. ഒരുപാട് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് വിഗ്രഹം തീർത്തത്. വിഗ്രഹം നിർമ്മിക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യക്ഷേത്രട്രസ്റ്റ് അധികൃതർ ഏൽപ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഇതനുസരിച്ചാണ് വിഗ്രഹമുണ്ടാക്കിയത്.
അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. അധിവാസ, കലശപൂജകൾ ഇന്നും നടക്കും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രതിഷ്ഠാ
ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും.
അയോധ്യ വിധി പറഞ്ഞ നാല് ന്യായാധിപന്മാരും പങ്കെടുക്കില്ല
അയോധ്യ പ്രതിഷ്ഠാചടങ്ങിൽ കേസിലെ നിർണായ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ നാല് ന്യായാധിപന്മാരും പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷൺ മാത്രം ചടങ്ങിനെത്തും. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്.