ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും മുത്തലാഖ് വിവാഹമോചനം ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
ദില്ലി: ഭാര്യ ഒറ്റക്ക് നടക്കാന്‍ പോയെന്ന കാരണം പറഞ്ഞ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയ മുപ്പത്തിയൊന്ന്കാരനെതിരെ കേസെടുത്ത് പോലീസ്. ദില്ലി മുമ്പ്രയിലാണ് സംഭവം. ഭാര്യ ഒറ്റയ്ക്ക് നടക്കാനായി പോകുന്നുവെന്നും അതിനാല്‍ തനിക്ക് വിവാഹ മോചനം വേണമെന്നും ഭര്‍ത്താവ് ഭാര്യാ പിതാവിനെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശേഷം ഭാര്യാ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസിനോടും ഇതേ കാരണം തന്നെ ന്യായീകരണമായി ആവര്‍ത്തിക്കുകയായിരുന്നു യുവാവ്. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും മുത്തലാഖ് വിവാഹമോചനം ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുത്തലാഖ് എന്ന ആചാരം വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും വിവാഹിതരായ മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. 2017 ല്‍ മുത്തലാഖ് നിയമം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനങ്ങള്‍ മുസ്ലീം കുടുംബങ്ങളില്‍ നടക്കുന്നുണ്ടെന്നും, നിയമം മാത്രം പര്യാപ്തമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിനെതിരെ കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.
