ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. വിവാഹം കഴിഞ്ഞത് മുതൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ്. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്‍മുന്നിലാണ് കൊലപാതകം നടന്നത്. 

ബെംഗളൂരു: ഭാര്യയെ പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ വെച്ച് കുത്തിക്കൊന്ന് ഭർത്താവ്. ബെംഗളൂരുവിലെ 35കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്‍മുന്നിലാണ് (12) അരുംകൊല നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.

വിവാഹം കഴിഞ്ഞതു മുതൽ വഴക്ക്

രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായിരുന്നു. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിവാഹം കഴിഞ്ഞത് മുതൽ ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിന് ശേഷം രേഖ 13 വയസ്സുള്ള മകളോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് പിന്തുടർന്നെത്തിയ ലോഹിതാശ്വ കൊലപ്പെടുത്തിയത്. കമാക്ഷിപാളയ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

ലോഹിതാശ്വയും രേഖയും സുങ്കടക്കട്ടെക്കടുത്ത് ഒരു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. രേഖയുടെ ആദ്യ വിവാഹത്തിനെ മൂത്ത മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇളയ മകൾ രേഖയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.