'റഫാലിന്‍റെ വില രാജ്യം മനസിലാക്കുന്നു'; വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് മോദി
റഫാൽ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോൾ മനസിലാക്കുന്നതായും മുൻ സർക്കാർ റഫാൽ വിമാനങ്ങൾ വാങ്ങിക്കാതിരുന്നതിന്റെ ഫലമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡോ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലി: റഫാൽ യുദ്ധ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാൽ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോൾ മനസിലാക്കുന്നതായും മുൻ സർക്കാർ റഫാൽ വിമാനങ്ങൾ വാങ്ങിക്കാതിരുന്നതിന്റെ ഫലമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫാൽ യുദ്ധ വിമാനങ്ങളുടെ അഭാവം മൂലം വളരെയധികം കഷ്ടതകളാണ് രാജ്യം അനുഭവിക്കുന്നത്. രാജ്യത്തിന് റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
മുമ്പ് ഭരണ താൽപര്യങ്ങൾ കാരണം റഫാൽ വിമാനങ്ങൾ വാങ്ങിക്കാതിരുന്നതിനാൽ രാജ്യം വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോൾ റഫാൽ ഇടപാടിന് മുകളിലുള്ള രാഷ്ട്രീയവൽക്കരണം മൂലം നമ്മൾ കഷ്ടപ്പെടുകയാണ്. നിക്ഷിപ്ത താൽപര്യങ്ങളും രാഷ്ട്രീയവത്കരണവും രാഷ്ട്രത്തിന്റെ താൽപര്യത്തിന് വലിയ ദോഷം വരുത്തിയിട്ടുണ്ട്.
സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനും അതിന്റെ പ്രവർത്തനത്തിൽ തെറ്റുകൾ കണ്ടെത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുന്നു. മോദിയെ എതിർക്കണമെന്ന നിങ്ങളുടെ അതിയായ ആഗ്രഹം, മസൂദ് അസറിനെ പോലുള്ള തീവ്രവാദികളെ ശക്തിപ്പെടുത്തുന്നതിനെ കാരണമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.