ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ; പാകിസ്ഥാന്‍റെ വാദം തള്ളി ഇന്ത്യ, തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ല
ഡ്രോൺ കണ്ടയുടൻ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരാതി രേഖാമൂലവും, അല്ലാതെയും ഞായറാഴ്ച തന്നെ പാക്കിസ്ഥാന് കൈമാറിയിരുന്നെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ദില്ലി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാന്‍റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. സംഭവത്തിൽ പാക് സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഡ്രോൺ കണ്ടയുടൻ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരാതി രേഖാമൂലവും, അല്ലാതെയും ഞായറാഴ്ച തന്നെ പാക്കിസ്ഥാന് കൈമാറിയിരുന്നെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ജമ്മു കശ്മിരിൽ ഡ്രോൺ ആക്രമണഭീഷണി നിലനിൽക്കെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷൻ വളപ്പിൽ ഡ്രോൺ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇക്കാര്യം സ്ഥീരീകരിച്ച വിദേശകാര്യമന്ത്രാലയം ശനിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് അറിയിച്ചു. ഇന്ത്യ @ 75 എന്ന സ്വാതന്ത്യദിനാഘോഷ വാർഷിക പരിപാടിക്കിടെയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. വിഷയത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി. ഞാറാഴ്ച്ച പുലർച്ച ജമ്മു വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ കണ്ടത്.
എന്നാല്‍, ഡ്രോൺ സാന്നിധ്യം കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു പാകിസ്ഥാന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട തെളിവുകളോ പരാതികളോ ഇന്ത്യ നല്‍കിയിട്ടില്ലെന്നും ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഈ വാദം തള്ളുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. തെളിവുകള്‍ കൈമാറിയിട്ടും പാകിസ്ഥാന്‍ നടപടിയെടുത്തില്ലെന്നും ഇന്ത്യ ആരോപിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona