ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ഇന്ത്യ; ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന് ബംഗ്ലാദേശ്
ബംഗ്ലാദേശിലെ താത്കാലിക സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി
![India asks Bangladesh to take action against atrocities on Hindus India asks Bangladesh to take action against atrocities on Hindus](https://static-gi.asianetnews.com/images/01jeq2cyv6adm90bzb92jee4v7/india-bangladesh_363x203xt.png)
ദില്ലി: ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ. ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നൽകിയതിൽ ഇന്ത്യയോടുള്ള അതൃപ്‌തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെ അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടരുതെന്നും യൂനുസ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്നലെയാണ് ബംഗ്ലാദേശിലെ താത്കാലിക സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായും ആരാധനാലയങ്ങൾക്കെതിരായും നടക്കുന്ന അക്രമങ്ങളും, സന്ന്യാസിമാർക്കെതിരായ നടപടികളും സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക വിദേശകാര്യ സെക്രട്ടറി മുഹമ്മദ് യൂനുസിനെ അറിയിച്ചിരുന്നു. പിന്നാലെ സന്ദർശനം പൂർത്തിയാക്കി വിക്രം മിസ്രി ദില്ലിക്ക് മടങ്ങുകയും ചെയ്തു.