പെട്ടന്ന് അവർ സർക്കുലർ ഇറക്കുന്നു, പാഠപുസ്തകങ്ങളിൽ 'ഭാരത്' ആക്കുന്നു, ഈ ധൃതി എന്തിന്? ചോദ്യവുമായി മമത
ഇത്ര ധൃതി പിടിച്ച് പാഠപുസ്തകങ്ങളിൽ ഭാരത് ആക്കുന്നത് എന്തിനാണെന്നാണ് മമതയുടെ ചോദ്യം

കൊൽക്കത്ത: പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' മാറ്റി 'ഭാരത്' ആക്കാനുള്ള എൻ സി ഇ ആർ ടി സർക്കുലറിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഇത്ര ധൃതി പിടിച്ച് പാഠപുസ്തകങ്ങളിൽ ഭാരത് ആക്കുന്നത് എന്തിനാണെന്നാണ് മമതയുടെ ചോദ്യം. 'പെട്ടെന്ന് അവർ ഇന്ത്യ എന്ന വാക്കിന് പകരം സർക്കുലറുകൾ പുറപ്പെടുവിക്കുന്നു, പാഠപുസ്തകങ്ങളിൽ 'ഭാരത്' എന്നാക്കണം എന്നുപറയുന്നു, എന്തുകൊണ്ടാണ് ഇത്ര ധൃതി പിടിച്ച് ഇങ്ങനെ ചെയ്യുന്നത്' - എന്നാണ് ബംഗാൾ മുഖ്യമന്ത്രി ചോദിച്ചത്.
അതേസമയം കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളും എൻ സി ഇ ആർ ടി സർക്കുലറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എൻ സി ഇ ആർ ടി സർക്കുലർ തള്ളിക്കളയുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ എസ് സീ ഇ ആർ ടി പുസ്തകങ്ങൾ ആണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത തീരുമാനിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം