തുർക്കിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കാൻ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദില്ലി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. തുർക്കിയുടെ നിലപാട് ആക്ഷേപാർഹമാണെന്നും കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്ക് സ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മധ്യസ്ഥതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കാൻ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎൻ പൊതുസഭയുടെ 80-ാമത് സെഷനിലാണ് എർദോഗൻ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിൽ തുർക്കി സന്തുഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയിലൂടെ യുഎൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ തർക്കം പരിഹരിക്കണമെന്ന് അദ്ദേഹം തുടർന്നും ആവശ്യപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ, ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും കുറിച്ചുള്ള ഇത്തരം അനാവശ്യ പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ തുർക്കി സ്ഥാനപതിയെ അറിയിച്ചു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി തുടരുന്ന അതിർത്തി കടന്നുള്ള ഭീകരത ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ നയം തള്ളിക്കളയാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കിയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നതിന്റെ പശ്ചാത്തലത്തിലാണ് എർദോഗന്റെ പരാമർശം. ഇന്ത്യയുടെ സമീപകാല ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.