രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഹരിയാനയിലെ ജിന്ദ് - സോനിപത്ത് സെക്ഷനിൽ ട്രെയിൻ സർവീസ് നടത്തും. ഹരിത, സുസ്ഥിര ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിൻ.
ദില്ലി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ റൂട്ടിന് അംഗീകാരം നൽകി ഇന്ത്യൻ റെയിൽവേ. ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ നോർത്തേൺ റെയിൽവേയ്ക്ക് കീഴിലുള്ള ഹരിയാനയിലെ ജിന്ദ് - സോനിപത്ത് സെക്ഷനിൽ സർവീസ് നടത്തും. ഹരിത, സുസ്ഥിര ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിനിന്റെ വരവ്. നിലവിൽ ജർമനി, ജപ്പാൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രജൻ ഉപയോഗിച്ചു ട്രെയിൻ ഗതാഗതം നടത്തുന്നത്. ഈ പട്ടികയിലേക്കാണ് ഇന്ത്യ ഇടംപിടിക്കുന്നത്.
ആദ്യഘട്ടമെന്നോണമാണ് ട്രെയിൻ ജിന്ദ് - സോനിപത്ത് റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. ജിന്ദിൽ ട്രെയിനിനായി തദ്ദേശീയമായ ഹൈഡ്രജൻ സംഭരണ - ഇന്ധന വിതരണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ ലൈസൻസ് പെസോ (പെട്രോളിയം ആൻ്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) അനുവദിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈഡ്രജൻ ലീക്ക് ഡിറ്റക്ടറുകൾ, ഫ്ലെയിം ഡിറ്റക്ടറുകൾ തുടങ്ങിയ സെൻസറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിൻ്റെ സുഗമവും സുരക്ഷിതവുമായി പ്രവർത്തനം ഉറപ്പാക്കാനായി, പ്രവർത്തനം ആരംഭിക്കുന്ന ആദ്യ നാളുകളിൽ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധർ ട്രെയിനിൽ ഉണ്ടാകും.
ഹൈഡ്രജൻ ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിനിൻ്റെ പ്രവർത്തനം. രാസപ്രക്രിയയുടെ ഉപോൽപ്പന്നമായി നീരാവി മാത്രമാകും പുറത്തേക്ക് തള്ളുക. 1200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സംവിധാനത്തോട് കൂടിയ ട്രെയിനിൽ 10 കോച്ചുകളാണ് ഉള്ളത്. പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററാണ്.
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ബസ് ദില്ലിയിൽ ഓടിത്തുടങ്ങിയതിന് പിന്നാലെയാണ് ഹൈഡ്രജൻ ട്രെയിനിൻ്റെ വരവ്. ദില്ലി മെട്രോ റെയിൽ കോർപറേഷൻ ആണ് ഹൈഡ്രജൻ ഉപയോഗിച്ചുള്ള ഷട്ടിൽ ബസ് സർവീസ് സെൻട്രൽ വിസ്ത മേഖലയിൽ ആരംഭിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് രണ്ട് ബസുകൾ കൈമാറിയത്. 35 യത്രക്കാരെ വഹിക്കാനാകുന്ന ബസിൽ, ജിപിഎസ്, സിസിടിവി ക്യാമറ അടക്കമുള്ള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്.


