അന്താരാഷ്ട്ര സമുദ്രമേഖലയിൽ ഇന്ത്യൻ നാവിക സേനാ കപ്പലിൽ പാകിസ്ഥാന്റെ യുദ്ധക്കപ്പലായ പി എൻ എസ് ഹുനൈൻ ഇടിച്ചു.

ദില്ലി : അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാക് യുദ്ധക്കപ്പൽ ഇന്ത്യൻ നാവിക സേനാ കപ്പലിൽ ഇടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ കപ്പൽ മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് മറികടന്ന് പാകിസ്ഥാന്റെ പി എൻ എസ് ഹുനൈൻ ഉയർന്ന വേഗത്തിൽ ഇന്ത്യൻ കപ്പലിനടുത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം. ഗൾഫ് ഓഫ് ഒമാൻ ഭാഗത്ത് നിന്നുള്ള കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകുന്ന നാവിക വിന്യാസത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ കപ്പൽ. ഒമാൻ തീരത്ത് നിന്നും 120 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചാണ് സംഭവമുണ്ടായത്. കൂട്ടിയിടിയിൽ പിഎൻ എസ് ഹുനൈന്റെ മുൻഭാഗത്ത് വലിയ കേടുപാട് സംഭവിച്ചു.

വിശദീകരണവുമായി പാക്കിസ്ഥാൻ

ഇന്ത്യൻ നാവിക കപ്പലാണ് പ്രകോപനം നടത്തിയതെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചെന്ന് പാക്കിസ്ഥാൻ പറയുന്നു. പാക് നാവികസേന നാവികാഭ്യാസം നടക്കുന്നതിനിടെയായിരുന്നു സംഭവമെന്നും പാകിസ്ഥാൻ വിശദീകരണം നൽകുന്നു. വടക്കേ അറബിക്കടലില്‍ പതിവ് നിരീക്ഷണത്തിനിറങ്ങിയ ഇന്ത്യയുടെ യുദ്ധക്കപ്പലിലേക്ക് പാക്കിസ്ഥാന്റെ യുദ്ധക്കപ്പല്‍ ഇടിക്കുകയായിരുന്നു. 1991 ല്‍ ഇരു രാജ്യങ്ങളും തമ്മിലെത്തിച്ചേര്‍ന്നിട്ടുള്ള കരാറിലെ ധാരണാലംഘനമാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കരാർ ആർട്ടിക്കിൾ 10 പ്രകാരം ഇരു രാജ്യങ്ങളും രാജ്യാന്തര അതിർത്തിയിൽ കുറഞ്ഞത് 3 നോട്ടിക്കൽ മൈൽ അകലം പാലിക്കണം. ഏതെങ്കിലും തരത്തിൽ അടുക്കേണ്ടി വന്നാൽ പരസ്പരം അറിയിക്കണം. ഇന്ത്യൻ പടക്കപ്പലിൽ പാക് കപ്പലിലിടിച്ച സംഭവത്തിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇത് പാലിക്കപ്പെട്ടില്ല.