തുടർച്ചയായ രണ്ടാം വർഷവും മൺസൂൺ ചതിച്ചില്ല. സെപ്റ്റംബറിൽ പെയ്ത ശക്തമായ മഴയാണ് വർധനവിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ദില്ലി: ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച അറിയിച്ചു. സാധാരണ 778.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഈ സീസണിൽ 836.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് 7–8% അധികമാണെന്നും ഐഎംഡി അറിയിച്ചു. സെപ്റ്റംബറിൽ പെയ്ത ശക്തമായ മഴയാണ് വർധനവിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മെയ് മാസത്തിൽ, ദീർഘകാല ശരാശരി മഴയായ 87 സെന്റീമീറ്റിന്റെ 106% ലഭിക്കുമെന്ന് ഏജൻസി പ്രവചിച്ചിരുന്നു.
സീസണിലെ യഥാർത്ഥ കണക്കുകൾ പ്രവചനവുമായി യോജിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷത്തെ മഴ നേരത്തെ എത്തി. 2009 ന് ശേഷം ആദ്യമായി മെയ് 24 ന് കേരളത്തിൽ മൺസൂൺ ആരംഭിച്ചു. ഒമ്പത് ദിവസം മുമ്പായി ജൂൺ 29 ന് രാജ്യം മുഴുവൻ മഴ പെയ്തു. 2020 ലാണ് ജൂൺ 29ന് മൺസൂൺ രാജ്യവ്യാപകമായി എത്തിയത്.
സെപ്റ്റംബറിലെ കനത്ത മഴ ശരാശരിയേക്കാൾ കൂടുതലാകാൻ കാരണമായി. ജൂലൈയിലും ആഗസ്റ്റിലും യഥാക്രമം 4.8% ഉം 5.2% ഉം മഴ സാധാരണയേക്കാൾ കൂടുതലായിരുന്നു. ആഗസ്റ്റ് അവസാനിച്ചപ്പോൾ മൊത്തത്തിൽ 6.1% മഴ അധികമായി ലഭിച്ചു. മധ്യ ഇന്ത്യയിൽ നേരിയ കുറവ് തുടർന്നെങ്കിലും വടക്കുപടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളിൽ ഉയർന്ന മഴ ലഭിച്ചു. അധിക മഴ ലഭിച്ചത് പലയിടത്തും വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മൺസൂണിലെ കനത്ത മഴ, മേഘവിസ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമായി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലാണ് കനത്ത നഷ്ടമുണ്ടായത്.
റിപ്പോർട്ടുകൾ പ്രകാരം 1.5 ലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തു. 200 ലധികം പേർ മരിച്ചു. സീസണിലെ താപനില പാറ്റേണുകൾ അസമമായിരുന്നു. മധ്യ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെട്ടു. അതേസമയം വടക്കൻ, തെക്കൻ പ്രദേശങ്ങൾ തണുപ്പായിരുന്നു. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ റെക്കോർഡിലെ അഞ്ചാമത്തെ ഉയർന്ന ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ, റെക്കോർഡ് ഭേദിക്കുന്ന തീവ്രതകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സെപ്റ്റംബറിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി നേരത്തെ പ്രവചിച്ചിരുന്നു. ദീർഘകാല ശരാശരിയുടെ 109% കവിയുന്ന മഴ പ്രതീക്ഷിക്കുന്നു. പശ്ചിമ ഹിമാലയത്തിൽ ശക്തമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘസ്ഫോടനം പോലുള്ള സംഭവങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബറിൽ മൺസൂൺ പിൻവാങ്ങാൻ സാധ്യതയില്ലെന്നും ഒക്ടോബറിൽ സാധാരണ പിൻവാങ്ങൽ പ്രതീക്ഷിക്കുന്നുണ്ടെന്നും ഏജൻസി അഭിപ്രായപ്പെട്ടു. നിലവിലെ കാലാവസ്ഥാ രീതികളിൽ എൽ നിനോയുടെ ലക്ഷണങ്ങൾ കാണിച്ചില്ല. ഈ വർഷം അവസാനത്തോടെ ലാ നിന സാഹചര്യങ്ങൾ ഉണ്ടായാക്കാമെന്ന് ഐഎംഡി അറിയിച്ചു.
അതേസമയം, ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇത്തവണ 13% മഴകുറവുണ്ടായി. 2018.6 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1752.7 മി.മീറ്ററാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 മി.മീറ്ററായിരുന്നു. 2023 ൽ ലഭിച്ചത് 1326.1 മി.മീറ്റർ മഴ മാത്രമായിരുന്നു ( 34% കുറവ് ). എന്നാല്‍, കാലവർഷം ആരംഭിച്ച മെയ് 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 2193 മി.മീറ്റര്‍ (4% അധികം) മഴ ലഭിച്ചു.


