നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും, തെളിവുകള്‍ ഹാജരാക്കും; എന്‍ഫോഴ്സ്മെന്‍റ് സംഘം ലണ്ടനിലേക്ക്
വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് നീരവ് മോദി രണ്ടാമതും നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ദില്ലി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും. ലണ്ടനിലെത്തുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കും. വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നേരത്തേ നീരവ് നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ മാര്‍ച്ച് 20 നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായിരിക്കുകയാണ്.