നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും വൻ ആഭരണശേഖരണം ഇന്ത്യയിൽ തിരിച്ചെത്തിച്ചു
ബാങ്ക് തട്ടിപ്പു കേസിൽ നീരവ് മോദിയെയും മെഹുൽ ചോക്‌സിയെയും വിട്ടുകിട്ടാൻ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.
ദില്ലി: ബാങ്ക് തട്ടിപ്പു കേസിൽ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുൽ ചോക്‌സിയുടെയും വൻ ആഭരണ ശേഖരം ഇന്ത്യയിൽ തിരികെ എത്തിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങിൽ നിന്ന് മുംബയിൽ തിരികെ എത്തിച്ചത്.
ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണക്ക്. ബാങ്ക് തട്ടിപ്പു കേസിൽ നീരവ് മോദിയെയും മെഹുൽ ചോക്‌സിയെയും വിട്ടുകിട്ടാൻ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്. ഇവരുടെ അനധികൃത സന്പാദ്യങ്ങൾ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാൻ എൻഫോഴ്‌സ്‌മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ അവിടെ ജയിലിലാണ്. മേഹുൽ ചോക്‌സി കരീബിയൻ ദ്വീപായ ആന്റിഗ്വ ബാർബടയിലാണ്.