എഫ് 16 വിമാനം തകർന്നതിന് തെളിവുണ്ട്, ആകാശ ഏറ്റുമുട്ടലിന്റെ ഇ സിഗ്നേച്ചറുമായി വ്യോമസേന
പാക് വിമാനം തകർന്നതിന് വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളത്, ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ തകര്‍ന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു
ദില്ലി: ബാലാകോട്ട് ആക്രമണത്തിൽ വിശദീകരണവുമായി വായുസേന. പാക് അധിനിവേശ കശ്മീരിൽ എഫ് 16 വിമാനം വെടിവെച്ചിട്ടതിന് തെളിവുണ്ട്. രഹസ്യസ്വഭാവമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുന്നില്ലെന്നും വായുസേന.
പാക് വിമാനം തകർന്നതിന് വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്ന് വ്യോമസേന വ്യക്തമാക്കി. ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ തകര്‍ന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു.
Indian Air Force (IAF) releases AWACS (Airborne Warning And Control System) radar images. pic.twitter.com/axy2uVObWZ
— ANI (@ANI) April 8, 2019
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ വെടിവെച്ച് വീഴ്ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
എന്നാല്‍ വാദം തള്ളിയ വ്യോമസേന പാക് വിമാനം ആക്രമണത്തില്‍ തകര്‍ന്നതിന്‍റെ ഇലക്ട്രോണിക്, റഡാർ തെളിവുകള്‍ കൈവശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന സമയം രണ്ട് പൈലറ്റുമാര്‍ വിമാനത്തില്‍ നിന്ന് പാരഷ്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്ന് മിഗ് വിമാനം പറത്തിയ അഭിനന്ദന്‍ വര്‍ധമാനും മറ്റൊന്ന് പാക് വിമാനത്തിലെ പൈലറ്റുമാണെന്നുമായിരുന്നെന്ന് വ്യോമസേന നേരത്തെ വിശദമാക്കിയിരുന്നു.
അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോറിന്‍ പോളിസിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്‍ വാങ്ങിയ എല്ലാ എഫ് 16 വിമാനങ്ങളും സുരക്ഷിതമാണെന്നും ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി എന്നുമായിരുന്നു ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയത്.