3000 കോടിയുടെ ലഹരി മരുന്നുമായി വന്ന ശ്രീലങ്കൻ ബോട്ട് ഇന്ത്യൻ നാവികസേന പിടികൂടി
രാജ്യന്തര വിപണിയില്‍ മൂവായിരം കോടി രൂപ വിലവരുമെന്ന് നാവിക സേന അറിയിച്ചു. പാക്കിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്.
കൊച്ചി: വന്‍ ലഹരി മരുന്ന് ശേഖരവുമായി എത്തിയ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവിക സേന പിടികൂടി. ഇന്ന് പുലര്‍ച്ചെ അറേബ്യന്‍ സമുദ്രത്തില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എൻ.എസ് സുവര്‍ണയാണ് സംശയകരമായ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയത്. ബോട്ടിൽ നടത്തിയ റെയ്ഡില്‍ 300 കിലോ ലഹരിമരുന്ന് കണ്ടെത്തി.
രാജ്യന്തര വിപണിയില്‍ മൂവായിരം കോടി രൂപ വിലവരുമെന്ന് നാവിക സേന അറിയിച്ചു. പാക്കിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടും അതിലുള്ള അഞ്ച് ജീവനക്കാരേയും കൊച്ചി തുറമുഖത്തെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. നാവികസേന, തീരരക്ഷാ സേന, തീരദേശ പൊലീസ്, ഐബി എന്നിവ ഉൾപ്പെട്ട സംയുക്ത അന്വേഷണ സംഘമാണ് ജീവനക്കാരെ ചോദ്യം ചെയ്യുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ലഹരി കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോർട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു.