ഇന്ത്യൻ റെയിൽവേയുടെ ലഗേജ് നിയമങ്ങൾ, ഭാരപരിധികൾ, പരിശോധനാ രീതികൾ, അധിക ലഗേജിന് ചുമത്തുന്ന പിഴ എന്നിവയെക്കുറിച്ച് അറിയാം.

തിരുവനന്തപുരം: ഓരോ ദിവസവും കോടിക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നത്. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി നിരവധി നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഇതിൽപ്പെടും. എന്നാൽ, ട്രെയിനുകളിൽ ലഗേജിന് ഭാരപരിധിയുണ്ടെന്ന് പല യാത്രക്കാർക്കും അറിയില്ല. എവിടെയാണ് ലഗേജ് പരിശോധിക്കുന്നതെന്നും പരിധി കവിഞ്ഞാൽ എന്ത് സംഭവിക്കുമെന്നുമുള്ള ചോദ്യങ്ങൾ പലപ്പോഴും ഉയരാറുണ്ട്. റെയിൽവേയുടെ ലഗേജ് നിയമങ്ങളെക്കുറിച്ചും ലംഘിച്ചാലുള്ള പിഴകളെക്കുറിച്ചുമെല്ലാം അറിയാം.

Add Asianetnews as a Preferred SourcegooglePreferred

ലഗേജ് എവിടെയാണ് പരിശോധിക്കുന്നത്?

എല്ലാ യാത്രക്കാരുടെയും ലഗേജ് സാധാരണയായി തൂക്കിനോക്കാറില്ല. എന്നാൽ, പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ലഗേജ് സ്കാനറുകൾ സ്ഥാപിച്ചിട്ടുള്ളിടത്തും പാർസൽ ഓഫീസിനടുത്തും പരിശോധനകൾ നടക്കാറുണ്ട്. അമിതമായി വലുതോ ഭാരമുള്ളതോ ആയ ലഗേജുകൾ കാണുകയാണെങ്കിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനർമാർ (TTE-മാർ), ലഗേജ് ഇൻസ്പെക്ടർമാർ എന്നിവർക്ക് തടഞ്ഞ് പരിശോധിക്കാൻ അധികാരമുണ്ട്. സുരക്ഷാ പരിശോധനകളിൽ സുരക്ഷാ ഉദ്യോഗസ്ഥരും ലഗേജ് ഭാരം പരിശോധിക്കാറുണ്ട്. പ്രത്യേകിച്ച് ടിവികൾ, വലിയ സ്യൂട്ട്കേസുകൾ, പെട്ടികൾ തുടങ്ങിയ വലിയ സാധനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകാറുണ്ട്.

എത്ര ലഗേജ് കൊണ്ടുപോകാം?

യാത്രാ ക്ലാസ് അനുസരിച്ച് ഇന്ത്യൻ റെയിൽവേ ലഗേജിന്‍റെ ഭാരപരിധി നിശ്ചയിച്ചിട്ടുണ്ട്:

ജനറൽ ക്ലാസ്: 35 കിലോഗ്രാം വരെ (സൗജന്യം)

സ്ലീപ്പർ ക്ലാസ്: 40 കിലോഗ്രാം വരെ (സൗജന്യം)

തേർഡ് എ സി: 40 കിലോഗ്രാം വരെ (സൗജന്യം)

സെക്കൻഡ് എ സി: 50 കിലോഗ്രാം വരെ (സൗജന്യം)

ഫസ്റ്റ് എ സി: 70 കിലോഗ്രാം വരെ (സൗജന്യം)

അനുവദനീയമായ പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അധിക ലഗേജ് പാർസൽ ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

അധിക ലഗേജ് കൊണ്ടുപോയാൽ എന്ത് സംഭവിക്കും?

മുൻകൂട്ടി ബുക്ക് ചെയ്യാത്ത അധിക ലഗേജുമായി പിടിക്കപ്പെട്ടാൽ, ടിടിഇക്കോ ലഗേജ് ഇൻസ്പെക്ടർക്കോ പിഴ ചുമത്താൻ അധികാരമുണ്ട്. നിങ്ങൾ കൊണ്ടുപോകുന്ന അധിക ഭാരത്തെയും യാത്രാ ദൂരത്തെയും ആശ്രയിച്ചിരിക്കും പിഴയുടെ തുക.