അതിർത്തിയിൽ സൈനികന് വീരമൃത്യു; വെടിയേറ്റത് പാക് ആക്രമണത്തിൽ
ഈ മാസം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം ആക്രമണം ഉണ്ടായത്
ശ്രീനഗർ: പാക് വെടിവയ്പ്പിൽ ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. രജൗരി സെക്ടറിൽ ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഇന്ന് പുലർച്ചെ മേഖലയിലെ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു.
ഈ മാസം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നീട് നൗഷേര സെക്ടറിലെ രജൗരിയിലും പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടു.
അതേസമയം അനന്തനാഗിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യൻ സൈനികരും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശക്തമായ വെടിവയ്പ്പാണ് ഇവിടെ നടക്കുന്നത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ വർഷം ജൂൺ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.