കാലിഫോർണിയയിൽ തന്‍റെ 26-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സിംഗിറെഡ്ഡി സായ് ശ്രീഹരികൃഷ്ണയാണ് സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ജന്മദിന ആഘോഷങ്ങൾക്കിടെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കാലിഫോർണിയയിൽ മുങ്ങി മരിച്ചു. കാലിഫോർണിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം തന്‍റെ 26 -ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സിംഗിറെഡ്ഡി സായ് ശ്രീഹരികൃഷ്ണ മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിൽ ജന്മദിന ആഘോഷങ്ങൾക്കിടെ, സിംഗിറെഡ്ഡി ഒരു ചുഴിയിൽ അകപ്പെടുകയായിരുന്നു. പിന്നാലെ അദ്ദേഹം ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിരിഡി സ്വദേശി
ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ പിരിഡി ഗ്രാമത്തിൽ നിന്നുമാണ് സിംഗിറെഡ്ഡി സായ് ശ്രീഹരികൃഷ്ണ യുഎസിലെത്തിയത്. ശ്രീഹരികൃഷ്ണയുടെ മരണം അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും ഗ്രാമവാസികളെയും ഞെട്ടിച്ചു. മാതാപിതാക്കളായ സിംഗിറെഡ്ഡി ശ്രീനിവാസ റാവുവും രമാദേവിയും മകന്‍റെ മരണത്തിൽ വലിയ ഞെട്ടലിലാണ്. സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും വിവരമറിഞ്ഞ് ആളുകൾ വീട്ടിലെത്തി അനുശോചനം അറിയിക്കുകയാണ്. ശ്രീഹരികൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മുതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംഎൽഎ ആർവിഎസ്കെകെ രംഗറാവു ആന്ധ്രാപ്രദേശ് എൻആർഐ ശാക്തീകരണ മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസുമായി സംസാരിച്ചു.
മുങ്ങി മരണങ്ങൾ
2024 -ൽ, കാലിഫോർണിയയിൽ ജോലി ചെയ്യുന്ന 26 വയസ്സുള്ള സിദ്ധാന്ത് വിത്തൽ പാട്ടീൽ എന്ന ഇന്ത്യൻ ഐടി പ്രൊഫഷണൽ യുഎസ് സംസ്ഥാനമായ മൊണ്ടാനയിലെ പ്രശസ്തമായ ഗ്ലേസിയർ നാഷണൽ പാർക്കിൽ വച്ച് മുങ്ങിമരിച്ചിരുന്നു. സിദ്ധാന്ത് സുഹൃത്തുക്കളോടൊപ്പം ഹൈക്കിംഗ് നടത്തുന്നതിനിടെ അവലാഞ്ച് ക്രീക്കിൽ നിന്നും വെള്ളത്തിലേക്ക് വീണ് മുങ്ങിമരിക്കുകയായിരുന്നു. പിന്നീട് പാർക്ക് റേഞ്ചർമാരാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെടുത്തത്. നാഷണൽ പാർക്ക് സർവീസിന്‍റെ കണക്കനുസരിച്ച്, ഗ്ലേസിയർ നാഷണൽ പാർക്കിലെ മരണങ്ങൾ കൂടുതലും മുങ്ങി മരണമാണ്. കഴിഞ്ഞ വർഷം കാലിഫോർണിയയിലെ കൊളറാഡോ നദിയിൽ തെലുങ്ക് വംശജരായ രണ്ട് പേർ മുങ്ങിമരിച്ചിരുന്നു. 32 വയസ്സുള്ള അനൂപ് ഗങ്കിടിയും വെങ്കട മുക്കാലയുമാണ് അന്ന് മുങ്ങി മരിച്ചത്.


