തീവ്രവാദികളെ പിന്തുണയ്ക്കുന്നവരുടെ സ്ഥിരം താവളമാണ് കോൺഗ്രസെന്നും സുരക്ഷാ സേനയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ദില്ലി: ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് എവിടെയെന്ന് ചോദിച്ച കോൺഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'റോയൽ കോൺഗ്രസിന്‍റെ വിശ്വസ്ത അനുയായി' എന്നാണ് പിത്രോദയെ ട്വീറ്റുകളിൽ നരേന്ദ്രമോദി പരിഹസിക്കുന്നത്.
'തീവ്രവാദശക്തികളെ എതിരിടാൻ കോൺഗ്രസിന് കഴിയില്ല എന്ന കാര്യം രാജ്യത്തിന് മുഴുവനുമറിയാം. ഈ പ്രസ്താവനയോടെ രാജ്യത്തിന് അക്കാര്യം ഒന്നു കൂടി ബോധ്യമായിരിക്കുന്നു' എന്നാണ് സാം പിത്രോദയുടെ പ്രസ്താവനയെ ഉദ്ധരിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ''പുതിയ ഇന്ത്യയിൽ തീവ്രവാദികൾക്ക് അവർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് മറുപടി നൽകുന്നത്'' എന്നും മോദി തിരിച്ചടിക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച എസ് പി നേതാവ് രാംഗോപാൽ യാദവിന്‍റെ പ്രതികരണത്തിനെതിരെയും മോദി രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ''പ്രതിപക്ഷം തീവ്രവാദികളെ പിന്തുണക്കുന്നവരുടെ സ്ഥിരം താവളമായി മാറി. കശ്മീരിനെ സംരക്ഷിക്കാൻ ജീവൻ ബലി നൽകിയ എല്ലാ സൈനികരെയും അപമാനിക്കുന്നതാണിത്.'' മോദി ആരോപിക്കുന്നു.
Read More: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് എസ്‍പി നേതാവ്, മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്
''പ്രതിപക്ഷത്തിന് 130 കോടി ഇന്ത്യക്കാർ മറുപടി നൽകും. സൈന്യത്തെ പ്രതിപക്ഷം വീണ്ടും വീണ്ടും അപമാനിക്കുന്നു.'' എന്നും മോദിയുടെ മറുപടി ട്വീറ്റ്.
ബാലാകോട്ട് വ്യോമാക്രമണത്തിൽ എത്ര പേർ മരിച്ചെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞത്. അന്താരാഷ്ട്രമാധ്യമങ്ങൾ ബാലാകോട്ടിൽ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയിൽ എന്നെ നാണം കെടുത്തുന്നതാണെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സാം പിത്രോദ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുള്ളതാണ് സാം പിത്രോദയുടെ പരാമർശങ്ങൾ. സാം പിത്രോദ പറയുന്നതിങ്ങനെ: ''ന്യൂയോർക്ക് ടൈംസ് അടക്കമുള്ള വിവിധ വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞാൻ വായിച്ചു. അത് വായിച്ചപ്പോൾ എന്‍റെ മനസ്സിലുയർന്ന ചോദ്യങ്ങളിതാണ്. നമ്മൾ ശരിക്ക് ബാലാകോട്ടിൽ ആക്രമണം നടത്തിയോ? ശരിക്ക് 300 പേരെ വധിച്ചോ? എനിക്കറിയില്ല. ഇത് എനിക്കറിയാൻ അവകാശമുണ്ട്. ഈ വിവരങ്ങൾ ചോദിക്കുന്നു എന്ന പേരിൽ ഞാൻ രാജ്യവിരുദ്ധനാകില്ല.'', പിത്രോദ പറയുന്നു.
Read More: 'പുൽവാമ എപ്പോഴും നടക്കുന്നതാണ്, പാകിസ്ഥാനെ കുറ്റം പറയുന്നതെങ്ങനെ?', വിവാദപരാമർശവുമായി സാം പിത്രോദ
