അതിര്‍ത്തിക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്ന് ഒമര്‍ അബ്ദുളള വിമർശിച്ചു. 

ദില്ലി: സിന്ധു നദീജല കരാറിനെച്ചൊല്ലി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും തമ്മില്‍ വാക് പോര്. ജമ്മുകശ്മീര്‍ ജനതയുടെ താത്പര്യങ്ങളെ വ‌ഞ്ചിക്കുന്നതാണ് കരാറെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു. തുള്‍ബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള നീക്കത്തെ മെഹബൂബ മുഫ്ത്തി എതിര്‍ത്തതിന് പിന്നാലെയാണ് മെഹബൂബക്കെതിരെ വിമര്‍ശനവുമായി ഒമർ അബ്ദുള്ള രംഗത്തെത്തിയത്. അതിര്‍ത്തിക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്ന് ഒമര്‍ അബ്ദുളള വിമർശിച്ചു. 

ജലം പോലെ ജനത്തിന് ജീവന്‍ നല്‍കുന്ന വസ്തുവിനെ ആയുധമാക്കുന്നത് ശരിയല്ലെന്നും മെഹബൂബ പറഞ്ഞിരുന്നു. 1980ല്‍ പാക്കിസ്ഥാന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതിയാണ് തുള്‍ബുള്‍. കരാര്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് വുള്ളര്‍ തടാകത്തിലെ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. 

അതേസമയം, ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ പാകിസ്ഥാൻറെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല. 

പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്. വൈദ്യുതി ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കൽ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്. 

1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാകിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സലാൽ, ബാഗ്ലിഹാർ റിസർവോയറുകളിൽ നിന്ന് 7.5 ദശലക്ഷം ക്യുബിക് മീറ്ററിൽ കൂടുതൽ എക്കൽ അവശിഷ്ടം നീക്കം ചെയ്തതായി കേന്ദ്ര ജല കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. 

കാലക്രമേണ ജലസംഭരണികളിൽ അടിഞ്ഞുകൂടുന്ന മണൽ, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി സംഭരിച്ച വെള്ളം തുറന്നുവിടുന്നതാണ് ഫ്ലഷിംഗ്. എക്കൽ അവശിഷ്ടങ്ങൾ ജലസംഭരണി ശേഷി കുറയ്ക്കുകയും ജലവൈദ്യുത ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പതിവായി എക്കൽ നീക്കുന്നതിലൂടെ,അണക്കെട്ടിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താം. 

അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളം പെട്ടന്ന് ഒഴുക്കി വിടുമ്പോൾ പാകിസ്ഥാനിലെ പല ജനവാസ മേഖലകളിലും വെള്ളം കയറാൻ ഇടയാക്കുമെന്നും, എല്ലാ മാസവും ഇത് തുടർന്നാൽ അവശ്യഘട്ടത്തിൽ കൃഷിക്ക് വെള്ളം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ നടപടികളെ എതിർക്കുന്നത്. ഇതോടൊപ്പം അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടിയാൽ ഇന്ത്യ കൂടുതൽ വെള്ളം സംഭരിക്കുമെന്നും ഞങ്ങൾക്ക് വെള്ളം ലഭിക്കില്ലെന്നും പാകിസ്ഥാൻ ഭയക്കുന്നു. ഇതാണ് ഇന്ത്യയുടെ നീക്കങ്ങളെ അന്താരാഷ്ട്ര തലത്തിലടക്കം പാകിസ്ഥാൻ എതിർക്കാൻ കാരണം. 

ഇന്ത്യ വിരല്‍ ഞൊടിച്ചാല്‍ തുര്‍ക്കി നക്ഷത്രമെണ്ണും; ഇന്ത്യയുടെ ബഹിഷ്കരണം തുര്‍ക്കിയെ ബാധിക്കുക ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം