പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം; തീവണ്ടി സർവീസുകൾ തടസ്സപ്പെട്ടു
രക്തരൂഷിതമായ പ്രതിഷേധത്തെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ കർഫ്യൂ ലംഘിച്ച് തെരുവിലിറങ്ങുകയും ചെയ്ത അസമിലും ഇന്‍റർനെറ്റ് നിരോധനം നീട്ടിയിരിക്കുകയാണ്.
കൊൽക്കത്ത: പൗരത്വ നിയമഭേദഗതിയെത്തുടർന്ന് പ്രതിഷേധം കലാപമായി മാറിയ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ് പൂർ, ഹൗറ ജില്ലകളിലും നോർത്ത് പർഗാനാസ് ജില്ലയിലെ ബരാസാത്, ബസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയ് പൂർ, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്‍റർനെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്. എത്ര ദിവസത്തേക്കാണ്
മുർഷിദാബാദ് ജില്ലയിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാർ തീയിട്ടു. കൊൽക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന 15 ബസ്സുകളാണ് സമരക്കാർ കത്തിച്ചത്.
Read more at: ആളിക്കത്തി ബംഗാൾ: അഞ്ച് തീവണ്ടികൾ കത്തിച്ചു, ദില്ലിയിൽ മെട്രോ നിയന്ത്രണം, അസമിൽ ഉദ്യോഗസ്ഥ സമരം
പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഒരു വർഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ്, മുൻകരുതലെന്ന നിലയിൽ പശ്ചിമബംഗാൾ സർക്കാർ ഇന്‍റർനെറ്റ് സേവനം റദ്ദാക്കുന്നത്. ചില സംഘടിത വർഗീയ ശക്തികൾ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കലാപം അഴിച്ച് വിടാൻ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്‍റർനെറ്റ് നിരോധിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും സർക്കാർ.
കേന്ദ്രസർക്കാർ ദേശീയപൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ കലാപവും അക്രമവും വ്യാപകമാണ് പശ്ചിമബംഗാളിൽ. കിഴക്കൻ റെയിൽവേ ഈ പ്രദേശം വഴി കടന്ന് പോകുന്ന തീവണ്ടികളെല്ലാം റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിലും, ആംദംഗയിലും, ഖർദ - കല്യാണി എക്സ്പ്രസ് വേയിലും, ഭിർഭും, മുർഷിദാബാദ് ജില്ലകളിലും റോഡ് ഗതാഗതം തടഞ്ഞു. ഇതേത്തുടർന്ന് അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും സമാധാനയാത്രകൾ സംഘടിപ്പിച്ച് വരികയാണ്.
ഇത്തരം കലാപസമാനമായ അന്തരീക്ഷത്തിന് മുഖ്യമന്ത്രി മമതാബാനർജി മാത്രമാണ് ഉത്തരവാദിയെന്ന ആരോപമാണ് ബിജെപി ഉന്നയിക്കുന്നത്. സ്ഥിതി തുടർന്നാൽ രാഷ്ട്രപതിഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, മമതാ ബാനർജി സമരക്കാരോട് സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബ്, കേരളം എന്നിവയ്ക്ക് പുറമേ, പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് മമതാബാനർജി.