പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. വിദേശിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലി: ദില്ലിയിൽ വന്‍ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ആക്രമണത്തിന് വിവരങ്ങൾ ശേഖരിച്ച രണ്ട് ഐഎസ്ഐ ഏജന്റുമാർ പിടിയിലായി. പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രണ്ട് ഐഎസ്ഐ ഏജന്റുമാരെ രഹസ്യന്വേഷണ വിഭാഗം പിടികൂടിയത്. നേപ്പാളി വംശജനായ ഐഎസ്ഐ ഏജന്റ് അൻസറുൽ മിയ അൻസാരി, ഇയാൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത റാഞ്ചി സ്വദേശി അഖ് ലഖ് ഹസ്സൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരായി ദില്ലി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. മൂന്ന് മാസമായി നടക്കുന്ന ഓപ്പറേഷന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകൾ ശേഖരിക്കുന്നതിന് പാകിസ്ഥാൻ ചാരനെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ഏജൻസികൾക്ക് കിട്ടി. ഇതേതുടർന്നാണ് ജനുവരിയിൽ അന്വേഷണം തുടങ്ങുന്നത്. അറസ്റ്റിലായ നേപ്പാൾ സ്വദേശിയുടെ കയ്യിൽ നിന്നും ദില്ലിയിലെ സൈനിക ക്യാമ്പുകളുടെയുൾപ്പെടെ രഹസ്യ വിവരങ്ങൾ അടങ്ങുന്ന രേഖകളും കണ്ടെടുത്തു. രേഖകളുമായി പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാരി പിടിയിലാകുന്നത്. അൻസാരിയെ ചോദ്യം ചെയ്തതിലൂടെയാണ് റാഞ്ചി സ്വദേശിയായ അഖ് ലഖിന്റെ പങ്ക് പുറത്തുവരുന്നത്. 

ഖത്തറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയാണ് ഐഎസ്ഐ അൻസാരിയെ റിക്രൂട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം അൻസാരിയെ പാകിസ്ഥാനിൽ എത്തിച്ച് പരിശീലനം നൽകി. പിന്നീട് നേപ്പാൾ വഴിയാണ് ഇയാൾ ഇന്ത്യയിൽ എത്തുന്നത്. രഹസ്യന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ദില്ലിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസുമായി അൻസാരിക്ക് ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി. ഇന്നലെ ഇന്ത്യ പുറത്താക്കിയ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ മുസഫിലീന് അൻസാരിയുമായി ബന്ധമുണ്ടാിയിരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. മുസഫിലിന് പുറമേ ഡാനിഷ് എന്ന നേരത്തെ പുറത്തായ പാക്ക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടൊയിരുന്നു എന്നാണ് വിവരം. ഇപ്പോൾ പിടിയിലായ ഏജന്റുമാർ ചില യൂടൂബർമാരുമായും സമ്പർക്കത്തിലായിരുന്നു. ഹരിയാനയിൽ നിന്ന് പിടിയിലായ ജ്യോതി മൽഹോത്രയും ഇവരിലുണ്ടെന്നാണ് സൂചന. 

YouTube video player