ജാമിയ മിലിയ സംഘര്‍ഷം; ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ജാമിയയിലെ ലൈബ്രറിയിൽ വിദ്യാർഥികൾ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആശുപത്രിയില്‍ നടന്ന വെടിവെയ്പ്പെന്നും പൊലീസ് പറഞ്ഞു.
ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ കാണാനെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. ദില്ലി ഹോളി ഫാമിലി ആശുപത്രിയിലെ അത്യാഹിത വാർഡിന് പുറത്തുവച്ചാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. യൂണിവേഴ്സിറ്റിയിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് വെടിയുതിര്‍ത്തതെന്ന് ദില്ലി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റില്‍ നിന്നുള്ള നൊമാൻ ചൗധരി(26) എന്ന വിദ്യാര്‍ത്ഥിക്ക് ലൈബ്രറിയിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നൊമാൻ ചൗധരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടേക്കെത്തിയ എതിർ വിഭാഗം തലവൻ ഹരിയാന സ്വദേശി സലാൽ, എൻ. ചൗധരിക്കൊപ്പമുണ്ടായിരുന്ന ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയായ ന്യൂമാൻ അലിയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ജാമിയയിലെ ലൈബ്രറിയിൽ വിദ്യാർഥികൾ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആശുപത്രിയില്‍ നടന്ന വെടിവെയ്പ്പെന്നും പൊലീസ് പറഞ്ഞു.
വെടിയേറ്റ് നൗമാൻ അലിയുടെ തലയോട്ടിയിൽ മുറിവേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. വെടിയേറ്റ ന്യൂമാൻ അലിയെ എ.ഐ.ഐ.എം.എസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോധം തെളിഞ്ഞ ശേഷം ഇയാളില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പില്‍ മറ്റ് രോഗികൾക്കോ ആശുപത്രി ജീവനക്കാർക്കോ പരിക്കില്ല. വെടിവെച്ചതിന് ശേഷം ആക്രമികള്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി ദില്ലി പൊലീസ് വ്യക്തമാക്കി. ജാമിഅ നഗർ, ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.