'ജനങ്ങളുടെ പൾസ് അറിഞ്ഞു, ഒറ്റയ്ക്ക് തന്നെ അധികാരത്തിലെത്തും'; സർവേകളിൽ വിശ്വസിക്കുന്നില്ലെന്ന് കുമാരസ്വാമി
ചില സമുദായങ്ങളെ പ്രീണിപ്പിക്കാൻ കൊണ്ടുവന്ന സംവരണനയം ബിജെപിക്ക് ബൂമറാങ്ങാകുമെന്നും കുമാരസ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബംഗളൂരു: ജെഡിഎസ് ഒറ്റയ്ക്ക് കർണാടകത്തിൽ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കല്യാണ കർണാടക, കിട്ടൂർ കർണാടക മേഖലകളിൽ ജെഡിഎസ് അക്കൗണ്ട് തുറക്കും. ചില സമുദായങ്ങളെ പ്രീണിപ്പിക്കാൻ കൊണ്ടുവന്ന സംവരണനയം ബിജെപിക്ക് ബൂമറാങ്ങാകുമെന്നും കുമാരസ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചോദ്യം: നിരവധി ദളിത് നേതാക്കളും പ്രവർത്തകരും ഇന്ന് പാർട്ടിയിൽ ചേർന്നല്ലോ. എന്താണ് പഞ്ചരത്ന യാത്ര കഴിഞ്ഞ് താങ്കൾക്ക് കിട്ടിയ ഈ സംസ്ഥാനത്തിന്‍റെ പൾസ്?
ഉത്തരം: ഒരു പ്രാദേശിക പാർട്ടി അധികാരത്തിൽ വരണമെന്ന് വിവിധ സമുദായനേതാക്കൾ ആഗ്രഹിക്കുന്നു. പല പാർട്ടികളിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ ജെഡിഎസിലെത്തുന്നു. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിക്കും.
ചോദ്യം: സംവരണം കത്തുന്ന വിഷയമാണല്ലോ ഈ തെരഞ്ഞെടുപ്പിൽ?
ഉത്തരം: ചില സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് ബിജെപി പുതിയ സംവരണനയം പ്രഖ്യാപിച്ചത്. ഇപ്പോൾ അതിനെതിരെ കടുത്ത പ്രതിഷേധമുയരുന്നു. ഇത് ബിജെപിക്ക് തന്നെ ബൂമറാങ് ആകും.
ചോദ്യം: 123 സീറ്റുകളാണ് ലക്ഷ്യമെന്ന് താങ്കൾ നേരത്തേ പ്രഖ്യാപിച്ചല്ലോ. ഓൾഡ് മൈസുരു മേഖലയല്ലാതെ താങ്കൾ ശ്രദ്ധ കൊടുക്കുന്ന മേഖലകൾ ഏതൊക്കെയാണ്?
ഉത്തരം: ഏഴെട്ട് ജില്ലകളിലൊതുങ്ങി നിന്ന ഞങ്ങളുടെ പാർട്ടി ഇനി കിട്ടൂർ, കല്യാണ കർണാടക മേഖലകളിൽ അക്കൗണ്ട് തുറക്കും.
ചോദ്യം: പ്രീപോൾ സർവേകൾ പലതും പുറത്ത് വന്നല്ലോ?
ഉത്തരം: സ്ഥാനാർഥി നിർണയത്തിന് മുന്നേ പുറത്ത് വന്ന പ്രീപോൾ സർവേകളിൽ എനിക്ക് വിശ്വാസമില്ല. ജെഡിഎസ് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരും.
ചോദ്യം: എന്നാണ് രണ്ടാം സ്ഥാനാർഥിപ്പട്ടിക വരിക?
ഉത്തരം: രണ്ട് ദിവസത്തിനകം തന്നെ രണ്ടാം പട്ടിക പുറത്ത് വിടും.
'ലീഡർ രാമയ്യ'; തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ തന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി സിദ്ധരാമയ്യ