ജെഎന്‍യുവിലെ ആക്രമം ആസൂത്രിതം? വാട്‍സാപ്പ് സന്ദേശങ്ങള്‍ പുറത്ത്, ക്യാമ്പസില്‍ അതീവജാഗ്രത
അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്.ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും സന്ദേശത്തില്‍ പറയുന്നു.
ദില്ലി: ജെഎൻയുവിൽ ഇന്നലെ നടന്ന പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്. അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.
ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ജെഎന്‍യുവില്‍ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്നാണ് ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ വിശദമാക്കുന്നത്. കല്ലുകള്‍ എറിഞ്ഞ ശേഷം സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. പൈപ്പുകളിലൂടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ചാണ് അക്രമം അഴിച്ച് വിട്ടതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വിശദമാക്കുന്നു. മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാമ്പസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ ട്വീറ്റുകളില്‍ വിശദമാക്കി. ആക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പുറത്തുവിട്ടിട്ടുണ്ട്.