ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ഥി സമരം; പൊലീസുമായി ഏറ്റുമുട്ടല്‍, ജെഎന്‍യു അടച്ചു
ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്‍റെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍(ജെഎൻയു) ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരം. സമരവുമായി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞത് പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷത്തിന് കാരണമായി. പ്രശ്നത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചു. ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്‍റെ നേതൃത്വത്തിലാണ് സമരം.
ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി. ജെഎൻയുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. മാനവശേഷിവികസന മന്ത്രി ക്യാംപസിലുണ്ട്. മന്ത്രിയെ തടയുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്. ഇവിടെ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സമരം അനാവശ്യമാണെന്നും സര്‍വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നും അധികൃതര്‍ പ്രതികരിച്ചു.