വധുവിന്‍റെ സഹോദരി വരനോട് 50,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 5,000 രൂപയാണ് വരന്‍ നല്‍കിയത്.

ലക്ക്നൗ: വരന്‍റെയും വധുവിന്‍റെയും കുടുംബം പണത്തെചൊല്ലി തര്‍ക്കിച്ചതോടെ വിവാഹ വേദിയില്‍ തമ്മില്‍ തല്ലായി. ഉത്തര്‍ പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ആചാരത്തിന്‍റെ ഭാഗമായി വരന്‍ വധുവിന്‍റെ കുടുംബത്തിന് നല്‍കേണ്ട 'ജൂത്ത ചുപായ്' (വിവാഹത്തിലെ ഒരു ആചാരം) കുറഞ്ഞു പോയതിനായിരുന്നു വാക്കു തര്‍ക്കവും തമ്മില്‍ തല്ലും. തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വരനെ മുറിയില്‍ പൂട്ടിയിട്ട് തല്ലിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

ഉത്തരാഖണ്ഡ് സ്വദേശിയായ മുഹമ്മദ് ഷബീറിനാണ് വധുവിന്‍റെ വീട്ടിലെ വിവാഹ ചടങ്ങിനിടെ ദുരനുഭവം ഉണ്ടായത്. ജൂത്ത ചുപായ് എന്ന ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വധുവിന്‍റെ ബന്ധുക്കള്‍ വരന്‍റെ ഷൂ ഒളിപ്പിച്ച് വെക്കുകയും വരന്‍ പണം നല്‍കി അത് തിരികെ വാങ്ങുന്നതുമായ ഒരു ആചാരമാണ് ജൂത്ത ചുപായ്. വധുവിന്‍റെ സഹോദരിയാണ് സാധാരണയായി ഷൂ ഒളിച്ച് വെക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ കല്ല്യാണങ്ങളിലെ വളരെ രസകരമായ ചടങ്ങുകളിലൊന്നാണിത്. വധുവിന്‍റെ സഹോദരിയില്‍ നിന്ന് ഷൂ തിരികെ വാങ്ങിയാല്‍ മാത്രമേ വരന് മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.

വധുവിന്‍റെ സഹോദരി വരനോട് 50,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 5,000 രൂപയാണ് വരന്‍ നല്‍കിയത്. ഇതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. വധുവിന്‍റെ ബന്ധുക്കള്‍ വരനേയും കുടുംബക്കാരെയും അധിക്ഷേപിക്കാന്‍ ആരംഭിച്ചു. വരനെ യാചകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നുമാണ് വരന്‍റെ കുടുംബത്തിന്‍റെ ആരോപണം. പ്രശ്നം വഷളായതോടെ പൊലീസ് സ്ഥലത്തെത്തി വരന്‍റേയും വധുവിന്‍റേയും ബന്ധുക്കളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചര്‍ച്ച നടത്തി. വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് വരന്‍റെ ബന്ധുക്കള്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത് എന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ഇരു കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

Read More:ഭാര്യയുമായി പിരിഞ്ഞ് താമസം, വാക്കു തര്‍ക്കത്തിന് ശേഷം ആത്മഹത്യ; യുവാവിന്‍റെ മരണത്തില്‍ പരാതിയുമായി അച്ഛന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം