400 വർഷം പഴക്കമുള്ള തടാകം വൃത്തിയാക്കി ജഡ്ജിമാരും പൊലീസുകാരും വക്കീലന്മാരും
ബെംഗളൂരുവില്‍ 400 വർഷം പഴക്കമുള്ള കുളം വൃത്തിയാക്കിയെടുത്തത് മൂന്നു ജഡ്ജിമാരും പൊലീസുകാരും വക്കീൽമാരും ചേർന്ന്.
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ആനെക്കൽ താലൂക്കിലെ 400 വർഷം പഴക്കമുള്ള കുളം വൃത്തിയാക്കിയെടുത്തത് മൂന്നു ജഡ്ജിമാരും പൊലീസുകാരും വക്കീൽമാരും ചേർന്ന്. ആനെക്കലിലെ സുരഗജഗനഹള്ളി കല്യാണി എന്നറിയപ്പെടുന്ന കുളം 1603 എഡിയിൽ നിർമ്മിക്കപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. വർഷങ്ങളായി മാലിന്യങ്ങളും കാടും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു കുളം. ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി ജഡ്ജിമാരും പൊലീസുകാരും വക്കീൽമാരുമെല്ലാം മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഉപകരണങ്ങളുമായി എത്തിയതോടെ 60ഓളം നാട്ടുകാരും യജ്ഞത്തിൽ പങ്കാളികളായി.
പൊലീസുകാർ കുറ്റകൃത്യനിവാരണ മാസാചരണത്തിന്റെ ഭാഗമായും ജഡ്ജിമാരും വക്കീൽമാരും നിയമാവബോധപരിപാടിയുടെ ഭാഗമായുമാണ് കുളം വൃത്തിയാക്കൽ യജ്ഞത്തിൽ പങ്കാളികളായത്. ജനുവരി 26 ന് വൃത്തിഹീനമായി കിടക്കുന്ന ആനെക്കൽ തടാകം വൃത്തിയാക്കാൻ പദ്ധതിയുള്ളതായി ആനെക്കൽ പൊലീസ് ഇൻസ്പെക്ടർ ഡി മുരളീധര പറഞ്ഞു.
Read More: ഓർഡർ ചെയ്ത പിസയ്ക്ക് പണം നൽകിയില്ല, ക്രൂരമായി മര്‍ദ്ദിച്ചു; പരാതിയുമായി ഡെലിവറി ബോയ്
1603 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വ്യക്തി അവരുടെ കുടുംബത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും കുളിക്കുന്നതിനുവേണ്ടിയാണ് കുളം നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. വളരെക്കാലങ്ങളോളം കുളത്തിൽ വെള്ളമുണ്ടായിരുന്നുവെന്നും പിന്നീട് വറ്റാൻ തുടങ്ങിയതോടെ പരിസര വാസികൾ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.