പാർട്ടി 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽഹാസൻ, ബാക്കി സീറ്റുകൾ സഖ്യ കക്ഷികൾക്ക്
ആകെ 234 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ മത്സരിക്കുമെന്നും കമൽഹാസൻ
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽഹാസൻ. ആകെ 234 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ മത്സരിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി. ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷികൾ. തിങ്കളാഴ്ച രാത്രിയോടെയാണ് സീറ്റ് വിഭജനത്തെ കുറിച്ച് കമൽഹാസൻ പ്രഖ്യാപിച്ചത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം 4 ശതമാനം വോട്ട് നേടിയിരുന്നു. നഗരപ്രദേശങ്ങളിൽ 10 ശതമാനം വോട്ട് ഷെയർ നേടാനും എംഎൻഎമ്മിന് കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച എംഎൻഎം വൈസ് പ്രസിഡന്റ് ഡോ. ആർ മഹേന്ദ്രൻ 1.45 ലക്ഷം വോട്ട് നേടിയിരുന്നു. ആകെ വോട്ട് ഷെയറിന്റെ 11.6 ശതമാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ, ആളുകൾക്ക് അപേക്ഷിക്കാനുള്ള സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ ആയിരിക്കും മത്സരിപ്പിക്കുക. വീട്ടമ്മമാർക്ക് ശമ്പളം മുതൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നൽകും തുടങ്ങിയവയാണ് എംഎൻഎം നൽകുന്ന വാഗ്ദാനങ്ങൾ.