കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് അമ്മ കുസും തിവാരി സർക്കാർ നടപടിയിൽ സംതൃപ്തയാണെന്നും അമ്മ

ലഖ്നൗ: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് അമ്മ കുസും തിവാരി. 'പ്രതികളെ അറസ്റ്റ് ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവരെയെല്ലാം തൂക്കിലേറ്റണം. സർക്കാരിന്റെ നടപടിയിൽ ഞാൻ സംതൃപ്തയാണ്'- കുസും തിവാരി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

തിവാരിയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെ കഴിഞ്ഞ ദിവസം തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യവുമായി കുസും തിവാരി രം​ഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നുമാണ് മുഖ്യപ്രതികളായ അഷ്ഫാഖ്, മൊയ്‍നുദീന്‍ പതാന്‍ എന്നിവർ പിടിയിലായത്. കമലേഷ് തിവാരി കൊല്ലപ്പെട്ട ഖുര്‍ഷിദ് ബാദിലെ ഹിന്ദു സമാജ് ഓഫീസില്‍ നിന്ന് ലഭിച്ച മധുരപ്പൊതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also: കമലേഷ് തിവാരി വധം; മുഖ്യപ്രതികള്‍ പിടിയില്‍

നേരത്തെ മകന്റെ കൊലപാതകത്തിൽ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി കുസും തിവാരി രംഗത്തെത്തിയിരുന്നു. മഹ്‍മുദാബാദിലെ ഒരു ക്ഷേത്രത്തിന്‍റെ നി‍‍‍ർമാണവുമായി ബന്ധപ്പെട്ട് ശിവ് കുമാർ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും, ഈ കൊലപാതകത്തിന് പിന്നിലും ഗുപ്‍ത തന്നെയാണെന്ന് ഉറപ്പാണെന്നുമായിരുന്നു അവർ ആരോപിച്ചിരുന്നത്. 

Read More: ഹിന്ദുമഹാസഭാ നേതാവിന്‍റെ മരണത്തിൽ വഴിത്തിരിവ്: പിന്നിൽ ബിജെപി നേതാവെന്ന് അമ്മ

അതേസമയം, തിവാരിയുടെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയം തിവാരിക്ക് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷണം വേണമെന്നും ഭാര്യ കിരണ്‍ തിവാരി ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഖ്‌നൗവിലെ ഓഫീസിൽ വച്ച് കമലേഷ് തിവാരി കുത്തേറ്റ് മരിച്ചത്. മധുരം നല്‍കാനെന്ന വ്യാജേന കാവി വേഷത്തിലെത്തിയ അക്രമികൾ ഓഫീസ് മുറിയില്‍ കയറി തിവാരിയുടെ കഴുത്തില്‍ മുറുവുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടും മുന്‍പ് നിരവധി തവണ കഴുത്തില്‍ ആഞ്ഞുകുത്തി. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു.

Read Also: ഹിന്ദു മഹാസഭയുടെ മുന്‍ നേതാവ് കമലേഷ് തിവാരിയെ കുത്തികൊലപ്പെടുത്തി