കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റീൻ വേണമെന്ന് കർണാടക; ആർടിപിസിആർ നെഗറ്റീവെങ്കിലും ബാധകം
വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക കർമ്മസമിതിയെ നിയോഗിക്കുമെന്നാണ് കർണ്ണാടക സർക്കാരിന്റെ അറിയിപ്പ്. അതിർത്തിയിലും പരിശോധന കർശനമാക്കും
ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിർബന്ധിത ക്വാറൻ്റീൻ. എട്ടാ ദിവസം ആർടിപിസിആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ പോലും നിർബന്ധിത ക്വാറൻ്റീനും പിന്നീട് വീണ്ടും പരിശോധനയ്ക്കും വിധേയമാകേണ്ട സാഹചര്യമാണ് ഇപ്പോൾ.
വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക കർമ്മസമിതിയെ നിയോഗിക്കുമെന്നാണ് കർണ്ണാടക സർക്കാരിന്റെ അറിയിപ്പ്. അതിർത്തിയിലും പരിശോധന കർശനമാക്കും. കേരളത്തിന്റെ അതിർത്തിയിൽ കൂടുതൽ പൊലീസിന് നിയോഗിക്കുമെന്നും കർണാടക പറയുന്നു.
രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഇതിന് വിരുദ്ധമായാണ് കർണാടകത്തിന്റെ ഉത്തരവ്.