തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് കരൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 8 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷൻമാരും അപകടത്തിൽ മരിച്ചു.
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ ധനസഹായവും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ 36 പേർ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് കരൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 8 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷൻമാരും അപകടത്തിൽ മരിച്ചു. നിരവധി പേർക്കാണ് പരിക്കേറ്റത്. നിലവിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അതേസമയം, സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കും. അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് പ്രതികരിച്ചില്ല. കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
ഇന്ന് വേലുച്ചാമി പുരത്തേക്ക് വിജയുടെ കോൺവോയ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വിജയ് സംസാരിക്കുമ്പോൾ തന്നെ ആംബുലൻസുകൾ വന്നു ആൾക്കാരെ കൊണ്ടുപോയി. അതിനിടെ, വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. വിജയുടെ സംസ്ഥാന പര്യടനം സെപ്റ്റംബർ 13 നു തിരുച്ചിറപ്പള്ളി അറിയാളൂർ നിന്നാണ് തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലമായിരുന്നു. ഡിസംബർ 20 നു പര്യടനം തീരുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജനുവരിയിലേക്ക് പര്യടനം നീളുമെന്ന് കഴിഞ്ഞ ദിവസം ടിവികെ അറിയിക്കുകയായിരുന്നു.
നിയന്ത്രിക്കാനാകാതെ ജനസാഗരം
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പൊലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു.



