വിജയ്‍യുടെ കസ്റ്റഡി മണിക്കൂറുകള്‍ പിന്നിട്ടു; ആരാധകര്‍ക്ക് നിര്‍ദേശവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍
വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ് ഫാന്‍സ് അസോസിയേഷന്‍. ചോദ്യം ചെയ്യല്‍ രാത്രിയിലും തുടരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ രംഗത്തെത്തിയത്. അതേസമയം സമൂഹ മാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായെത്തി. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലുമായി ആയിരങ്ങളാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വിജയിനെ ചോദ്യം ചെയ്യുന്നത്.
ബിഗിൽ സിനിമയിൽ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എജിഎസ് ഗ്രൂപ്പുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോട് ഓട് കൂടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയുമായി കുടലൂർ വഴി ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു.
വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്‍റെ നിര്‍മ്മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാല്‍ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.