കോൺഗ്രസിന്‍റെ ഉന്നത നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ഉണ്ടാകുന്നില്ലെന്നും തന്റെ മുന്നില്‍ എല്ലാ വഴികളും തുറന്നിരിക്കുകയാണെന്നും ഫൈസൽ പട്ടേലിന്‍റെ ട്വീറ്റ് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്.
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് സൂചന. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ഉണ്ടാകുന്നില്ലെന്നും തന്റെ മുന്നില്‍ എല്ലാ വഴികളും തുറന്നിരിക്കുകയാണെന്നും ഫൈസൽ പട്ടേലിന്‍റെ ട്വീറ്റ് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. അഹമ്മദ് പട്ടേലിന്‍റെ മകന്‍ പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
‘കാത്തിരുന്നു മടുത്തു. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രോത്സാഹനവും ഉണ്ടാകുന്നില്ല. എന്റെ മുന്നിൽ എല്ലാ വഴികളും തുറന്നിരിക്കുകയാണ്’- ഫൈസൽ ട്വീറ്റ് ചെയ്തു. ഇതോടെ, അഹമ്മദ് പട്ടേലിന്റെ മകൻ കോൺഗ്രസ് ഉപേക്ഷിച്ച് മറ്റേതെങ്കിലും പാർട്ടിയിൽ ചേക്കേറുമോ എന്ന ചർച്ചകൾ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആം ആദ്മി പാര്‍ട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളുമായി ഫൈസൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഫൈസൽ പട്ടേലിന്‍റെ പുതിയ നീക്കം കോണ്‍ഗ്രിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് ഫൈസൽ പട്ടേൽ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാമെന്ന് ഫൈസല്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ അന്ന് കോണ്ഗ്രസ് ഫൈസലിനെ പരിഗണിച്ചില്ല. പട്ടേല്‍ കുടുംബത്തിന് ബറൂച്ചിൽ രണ്ട് ആശുപത്രികളും ഒരു പൊതു വിദ്യാലയവുമുണ്ട്.
അവസാന സമയം വരെയും ഗാന്ധി–നെഹ്റു കുടുംബം കഴിഞ്ഞാൽ കോൺഗ്രസിലെ ഏറ്റവും വലിയ അധികാര കേന്ദ്രവും ദശകങ്ങളായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായിരുന്നു അഹമ്മദ് പട്ടേൽ. 2019 നവംബറിലാണ് കോവിഡ് പിടിപെട്ടതിനെ തുടർന്നുള്ള അവശതകളെ തുടർന്ന് അഹമ്മദ് പട്ടേൽ അന്തരിച്ചത്.
