'അഭിമാനമായി കേരളം': നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം
- പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
- മുൻവര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങൾ മോശം നിലവാരത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു
ദില്ലി: നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്.
പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ഛണ്ഡീഗഡിനാണ് ഒന്നാം സ്ഥാനം. പുതുച്ചേരി രണ്ടാം സ്ഥാനത്തും ദാദ്ര നഗര്‍ ഹവേലി മൂന്നാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെയാണ് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സ്ഥാനം.
നീതി ആയോഗ് 16 സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ മുൻവര്‍ഷത്തെ അപേക്ഷിച്ച് ഒഡിഷ, സിക്കിം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി. എന്നാൽ ഗുജറാത്തിന്റെ നിലയിൽ മാറ്റമില്ല. മുൻവര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങൾ മോശം നിലവാരത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.