"എന്റെ കൺമുന്നിൽ വെച്ചാണ് മകൻ കൊല്ലപ്പെട്ടത്. മകന്റെ മരണത്തിന് ഞാൻ ദൃക്സാക്ഷിയാണ്," സഞ്ജയ് പോപ്ലി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനെ ഉദ്യോഗസ്ഥർ വെടിവച്ചതാണെന്ന് സഞ്ജയ് ആരോപിച്ചു.

ചണ്ഡീഗഡ്: അഴിമതിക്കേസിൽ അറസ്റ്റിലായ പഞ്ചാബ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ലിയുടെ ( Sanjay Popli) മകൻ വെടിയേറ്റ് മരിച്ചു. 27 കാരനായ കാർത്തിക് പോപ്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുമ്പോൾ, അവനെ കൊലപ്പെടുത്തിയതാണെന്ന് സഞ്ജയ് പോപ്ലി ആരോപിച്ചു.

ഇദ്ദേഹത്തിന്‍റെ വസതിയില്‍ വിജിലന്‍സ് റെയിഡ് നടക്കുന്നതിനിടെയാണ് കാർത്തിക് പോപ്ലിയുടെ മരണം. "എന്റെ കൺമുന്നിൽ വെച്ചാണ് മകൻ കൊല്ലപ്പെട്ടത്. മകന്റെ മരണത്തിന് ഞാൻ ദൃക്സാക്ഷിയാണ്," സഞ്ജയ് പോപ്ലി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനെ ഉദ്യോഗസ്ഥർ വെടിവച്ചതാണെന്ന് സഞ്ജയ് ആരോപിച്ചു.

കാർത്തിക്കിന് വെടിയേല്‍ക്കുന്ന സമയത്ത് വിജിലന്‍സ് സംഘം വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സഞ്ജയ് പോപ്ലിക്കെതിരായ അഴിമതി കേസിലെ അന്വേഷണത്തിനാണ് വിജിലന്‍സ് സംഘം ഇദ്ദേഹത്തിന്‍റെ ചണ്ഡീഗഡിലെ വീട്ടില്‍ റെയിഡിന് എത്തിയത്. 

പഞ്ചാബിലെ നവൻഷഹറിൽ മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നല്‍കുന്നതില്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് ജൂൺ 20 നാണ് സഞ്ജയ് പോപ്ലി അറസ്റ്റിലായത്. ഇദ്ദേഹത്തിന്‍റെ വീട്ടിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ നിരവധി സ്വർണ-വെള്ളി നാണയങ്ങളും പണവും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം കേസില്‍ സഞ്ജയ് പോപ്ലിക്കെതിരെ മൊഴി നൽകാൻ വിജിലൻസ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. "വിജിലൻസ് ഉദ്യോഗസ്ഥർ ഞങ്ങളെ സമ്മർദ്ദത്തിലാക്കി, അവർ രജിസ്റ്റർ ചെയ്ത കേസിനെ തെറ്റായ മൊഴി നൽകാൻ എന്റെ വീട്ടുജോലിക്കാരിയെ പോലും പീഡിപ്പിക്കുകയായിരുന്നു. 27 വയസ്സുള്ള എന്റെ മകൻ പോയി. അവൻ ഒരു മിടുക്കനായ അഭിഭാഷകനായിരുന്നു' - സഞ്ജയ് പോപ്ലി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

'ഉദ്യോഗസ്ഥര്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നത് കണ്ടു'

‘വീട്ടിലെത്തിയ വിജിലൻസ് സംഘം കാർത്തിക്കിനെ നിർബന്ധിച്ച് മുകളിലെ നിലയിലേക്കു കൊണ്ടുപോയി. എന്നെ അവിടേക്ക് പോകാന്‍ അനുവദിച്ചില്ല. അവനെ അവര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഉറപ്പാണ്. ഇടയ്ക്ക് ഞാൻ സ്റ്റെയർകേസ് കയറാൻ ശ്രമിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ അവന്റെ നെറ്റിക്കു നേരെ തോക്കു പിടിച്ചിരിക്കുന്നത് കണ്ടിരുന്നു. ഞാൻ മുകളിലേക്കു പോകാൻ ശ്രമിച്ചെങ്കിലും അവർ അനുവദിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒരു വെടിയൊച്ച കേട്ടു. അവർ മകനെ കൊന്നു’ – സഞ്ജയിന്റെ ഭാര്യ സംഭവത്തില്‍ പറയുന്നത് ഇങ്ങനെയാണ്.