ബിഹാറില്‍ വാജ്പേയ് കണ്ട സ്വപ്നം; കോസി റെയില്‍ മഹാസേതു യാഥാര്‍ത്ഥ്യമാക്കാൻ മോദി
2003-2004 കാലഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കോസി റെയില്‍ മഹാസേതു നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത്. 1.9 കിലോമീറ്റര്‍ നീളമുള്ള മഹാസേതുവിന്‍റെ നിര്‍മ്മാണത്തിനായി 516 കോടി രൂപയാണ് ചെലവായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ദില്ലി: കോസി റെയില്‍ മഹാസേതു രാജ്യത്തിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മെഗാ ബ്രിഡ്ജ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക. ബിഹാറില്‍ ഇതുമായി ബന്ധപ്പെട്ട 12 റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നിര്‍മ്മാണ പദ്ധതികള്‍ക്കാണ് ബിഹാറില്‍ പുരോഗമിക്കുന്നത്. ബിഹാറിലെ റെയില്‍വേ യാത്രക്കാരെ സഹായിക്കുന്ന രീതിയിലുള്ളതാണ് ഈ പദ്ധതികള്‍.
ബിഹാറിന്‍റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് കോസി റെയില്‍ മഹാസേതുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച വ്യക്തമാക്കിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബിഹാറിനെ ബന്ധിപ്പിക്കുന്നതില്‍ ഈ പാലത്തിന് നിര്‍ണായകമാണ് കോസി റെയില്‍ മഹാസേതു. 1887ല്‍ നിര്‍മാലിയ്ക്കും ബാപ്ത്യാഹി മേഖലെയും ബന്ധിപ്പിച്ച് മീറ്റര്‍ ഗേജ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയിരുന്നു. 1934ല്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂമികുലുക്കങ്ങള്‍ മീറ്റര്‍ ഗേജ് പൂര്‍ണമായി നഷ്ടമാകാന്‍ കാരണമായി. കോസി നദിയില്‍ അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം റെയില്‍ ബന്ധം പുസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുന്നതിന് തടസമായി.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായെത്തിയപ്പോൾ കോസി റെയില്‍ മഹാസേതു നിര്‍മ്മാണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ബിഹാറിൽ കോസി റെയില്‍ മഹാസേതു നിര്‍മ്മിക്കുക വാജ്പേയിയുടെ സ്വപ്നങ്ങളിലൊന്നായും വിശേഷിപ്പിക്കപ്പെചട്ടു. 2003-2004 കാലഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കോസി റെയില്‍ മഹാസേതു നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത്. 1.9 കിലോമീറ്റര്‍ നീളമുള്ള മഹാസേതുവിന്‍റെ നിര്‍മ്മാണത്തിനായി 516 കോടി രൂപയാണ് ചെലവായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യ നേപ്പാള്‍ അതില്‍ത്തിയില്‍ നയതന്ത്ര പ്രാധാന്യമുള്ള മേഖലയിലാണ് ഈ പാലം. കൊവിഡ് മഹാമാരിയുടെ സമയത്താണ് പാലം പണി പൂര്‍ത്തിയായത്. നിരവധി കുടിയേറ്റ തൊഴിലാളികളും പണികളുടെ ഭാഗമായിരുന്നു. കിയുള്‍ നദിയിലെ റെയില്‍പാലം, പുതിയ രണ്ട് റെയില്‍വേ പാതകള്‍, അഞ്ച് വൈദ്യുതീകരണ പദ്ധതികള്‍, ഇലക്ട്രിക് ലോക്കോ മോട്ടീവ് ഷെഡ് അടക്കമുള്ള പദ്ധതികളാണ് മഹാസേതുവിനൊപ്പം ഉദ്ഘാടനം ചെയ്യുന്നത്. ബിഹാറിലെ ജനങ്ങളുടെ 86 വര്‍ഷം പഴക്കമുള്ള ആഗ്രഹമാണ് ഈ മഹാസേതു.