കോട്ടയവും കണ്ണൂരും റെഡ്സോണിൽ, എറണാകുളവും വയനാടും മാത്രം ഗ്രീൻസോണിൽ; കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്ത്
എറണാകുളവും വയനാടും മാത്രമാണ് ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ദില്ലി: കോട്ടയം, കണ്ണൂർ ജില്ലകളെ റെഡ്സോണിലുൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. എറണാകുളവും വയനാടും മാത്രമാണ് ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പട്ടികയിൽ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക.
21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. മെയ് 3ന് ലോക്ക്ഡൗൺ ഭാഗികമായെങ്കിലും പിൻവലിക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പട്ടിക. രാജ്യത്താകെ 130 റെഡ്സോണുകളാണുള്ളത്. ഓറഞ്ച് സോണിൽ 284 ജില്ലകളുണ്ട്. ഗ്രീൻസോണിൽ 319 ജില്ലകളും ഉൾപ്പെടുന്നു.
കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഓറഞ്ച് സോണുകൾ തീരുമാനിച്ചിരിക്കുന്നത്. കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ജില്ലകൾ എന്ന നിലയിലാണ് റെഡ്സോണുകൾ നിശ്ചയിച്ചിരിക്കുന്നത്.