എയര്‍ ഇന്ത്യയുടെ യാത്രാവിലക്ക്; ഓര്‍ത്തിട്ട് ചിരി വരുന്നുവെന്ന് കുനാൽ കംറ
വിലക്ക് കാര്യം ആക്കുന്നില്ലെന്നും വിൽക്കാൻ വച്ചിരിക്കുന്ന എയർ ഇന്ത്യയുടെ വിലക്കിനെ ഓർത്ത് ചിരിയാണ് വരുന്നതെന്നും കുനാൽ പ്രതികരിച്ചു
ദില്ലി: വിമാനകമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്റ്റാൻഡ് അപ് കൊമേഡിയൻ കുനൽ കംറ. വിലക്ക് കാര്യം ആക്കുന്നില്ലെന്നും വിൽക്കാൻ വച്ചിരിക്കുന്ന എയർ ഇന്ത്യയുടെ വിലക്കിനെ ഓർത്ത് ചിരിയാണ് വരുന്നതെന്നും കുനാൽ പ്രതികരിച്ചു. ഒരിക്കല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ പോകുമ്പോള്‍ എന്‍റെ ബാഗില്‍ അനുവദിച്ചതിനേക്കാള്‍ നാല് കിലോ അധികമായിരുന്നു.
പണം അടയ്ക്കാന്‍ ഞാന്‍ തയാറായെങ്കില്‍ അവരുടെ കാര്‍ഡ് പേയ്‍മെന്‍റ് മെഷീന്‍ തകരാറായിരുന്നു. എന്‍റെ കൈയില്‍ പണം ഇല്ലാത്തതിനാല്‍ നിങ്ങള്‍ പെയ്ക്കോളാന്‍ അവര്‍ പറഞ്ഞു. പക്ഷേ, കമ്പനി ഇപ്പോള്‍ കടത്തിലാണല്ലോയെന്ന് പറഞ്ഞ് പണം അടയ്ക്കാന്‍ സംവിധാനം ഒരുക്കുന്നത് വരെ കാത്തിരിക്കുകയാണ് താന്‍ ചെയ്തതെന്നും കുനാല്‍ ട്വീറ്റ് ചെയ്തു.
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് കുനാലിന് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്. വിമാനങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിനാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്.
മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം. ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.