കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെതിരെ നടത്തുന്നത് പകപ്പോക്കൽ നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ ഏഷ്യാനെറ്റ് ന്യൂസിനോട്. സംസ്ഥാനപദവിയിലടക്കം ലഡാക്കിലെ സംഘടനകളുമായി അടുത്ത മാസം ആറിന് നടത്താനിരിക്കുന്ന ചർച്ചകളാണ് വഴിമുട്ടിയത്.

ദില്ലി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കാർഗിൽ ഡെമോക്രാറ്റ് അലെയൻസും. സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്റ്റനൻ്റ് ഗവർണർ രംഗത്ത് എത്തി. കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെതിരെ നടത്തുന്നത് പകപ്പോക്കൽ നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനപദവിയിലടക്കം ലഡാക്കിലെ സംഘടനകളുമായി അടുത്ത മാസം ആറിന് നടത്താനിരിക്കുന്ന ചർച്ചകളാണ് വഴിമുട്ടിയത്. ലഡാക്കിലെ സാഹചര്യം സാധാരണനിലയിലാകാതെ ചർച്ചയ്ക്കില്ലെന്നാണ് ലേ അപ്ക്സ് ബോഡി വ്യക്തമാക്കിയത്.

മാത്രമല്ല സോനം വാങ്ചുക്കിനെ വിട്ടയ്ക്കണമെന്നു സംഘടനവ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് കാർഗിൽ ഡെമോക്രാറ്റ് അലെയൻസും ആവർത്തിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നും കെഡിഎ ആവശ്യപ്പെട്ടു. എന്നാൽ വെടിവെപ്പിനെ ന്യായീരിക്കുകയാണ് ലഡാക്ക് ലഫ് ഗവർണർ. പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടെനെ എന്നാണ് ലഫ് ഗവർണർ കവീന്ദ്ര ഗുപ്ത വിശദീകരിക്കുന്നത്. സുരക്ഷാ സേനയുടെ ആയുധങ്ങൾ അടക്കം തട്ടിയെടുത്ത് അക്രമം വ്യാപിക്കാൻ ആസൂത്രമായി ശ്രമങ്ങൾ നടന്നുവെന്ന് ലഫ് ഗവർണർ ആരോപിച്ചു. അതേസമയം സോനം വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ രംഗത്ത് എത്തി. ലഡാക്കിലെ ജനങ്ങളുടെ ശബ്ദമില്ലാത്ത ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഗീതാഞ്ജലി പ്രതികരിച്ചു. സോനത്തെ എന്നെന്നേക്കുമായി കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ആരോപിച്ചു

സംഘർഷസാഹചര്യത്തിൽ ഇളവ് വന്നതോടെ ടൗണിൽ പ്രഖ്യാപിച്ച കർഫ്യൂവിൽ നാല് മണിക്കൂർ ഇളവാണ് നൽകി. ജനജീവിതം സാധാരണനിലയിലാക്കാൻ കടകൾ തുറക്കാനും നിർദ്ദേശമുണ്ട്.

YouTube video player