കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ലേയില്‍ ഇന്നലെ പ്രതിഷേധം നടന്നത്

ശ്രീനഗർ: ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് ഇരുവരും. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ യുവജന സംഘടന നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷമാണുണ്ടായത്. നാലുപേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിച്ചു. സംസ്ഥാന പദവിക്കായി നിരാഹാരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്കിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സമരം. സംഘർഷം കണക്കിലെടുത്ത് ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ലേയില്‍ ഇന്നലെ പ്രതിഷേധം നടന്നത്. സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. പൊലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.

നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ നിരാഹാര സമരം തുടങ്ങിയിരുന്നു. ഇതിന് പിന്തുണച്ചാണ് ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തത്. സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സോനം വാങ് ചുക് പ്രതികരിച്ചു. തൻറെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും സോനം പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് കനത്ത സുരക്ഷ ലേയിൽ തുടരുകയാണ്. പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി പ്രക്ഷോഭം നടത്തുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസും - ലേ അപെക്സ് ബോഡിയും ചേർന്ന് ആഭ്യന്തര മന്ത്രാലയവുമായി സംസ്ഥാന പദവിയെ സംബന്ധിച്ച് ചർച്ച തുടരുകയാണ്. അടുത്തമാസം ആറിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നടന്ന സംഘർഷത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം