കൊടും ക്രൂരത; ലഖിംപൂർ ദളിത് സഹോദരികളുടെ കൊലപാതകത്തിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പുറത്ത്
മക്കൾ സ്വമേധ പ്രതികൾക്കൊപ്പം പോയതല്ലെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ. തന്‍റെ അടുത്ത് നിന്നും മക്കളെ ബലമായി പിടിച്ച് വലിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ലഖിംപൂർ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പെൺകുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും, വീടും, കൃഷി ഭൂമിയും നൽകുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ചാവശ്യങ്ങൾ ഉന്നയിച്ച് കുടുംബം സർക്കാരിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഈ മാസം 16നുള്ളിൽ 8 ലക്ഷം രൂപ സഹായധനം നല്കണം, പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടും, സഹോദരങ്ങൾക്ക് ജോലിയും നൽകണം, കേസ് അതിവേഗ കോടതിയിൽ തീർപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ ആണ് കുടുംബം ഉന്നയിച്ചത്. പെൺകുട്ടികളുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
അതേസമയം, മക്കൾ സ്വമേധ പ്രതികൾക്കൊപ്പം പോയതല്ലെന്ന് പെൺകുട്ടികളുടെ അമ്മ ആവർത്തിച്ചു. തന്‍റെ അടുത്ത് നിന്നും മക്കളെ ബലമായി പിടിച്ച് വലിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ വീട്ടിൽ വരുമ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ കിടക്കുന്ന തന്നെ കുളിക്കാൻ സഹായിക്കുകയായിരുന്നു പെൺകുട്ടികളെന്നും അമ്മ പറയുന്നു. അതേസമയം, സംഭവത്തിൽ യുപി സർക്കാരിനെതിരെ അതിശക്തമായ വിമർശനമാണ് പ്രതിപക്ഷത്തെ നേതാക്കളെല്ലാം മുന്നോട്ടുവയ്ക്കുന്നത്. ഏറെ ദുഃഖകരമായ സംഭവമാണെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നീതി ഉറപ്പാക്കാനുള്ള നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു.
ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ വർഷവും സമാന സംഭവം നടന്നിരുന്നു. മൂന്ന് പെൺകുട്ടികളെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പും പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. അതേസമയം കർഷക സമരത്തിനിടെ കേന്ദ്രമന്ത്രിയുടെ മനകനോടിച്ച വാഹനമിടിച്ച് കർഷകർ മരിച്ച ലഖിംപൂർ ഖേരിയിലേക്ക് ഒരിക്കൽ കൂടി രാജ്യ ശ്രദ്ധ തിരിയുകയാണ്.