ഉത്തർപ്രദേശിൽ പ്രകോപനമില്ലാതെ മനുഷ്യരെ കടിക്കുന്ന തെരുവ് നായകൾക്ക് സർക്കാർ പുതിയ ശിക്ഷാനടപടികൾ പ്രഖ്യാപിച്ചു. ആദ്യതവണ കടിച്ചാൽ 10 ദിവസം നിരീക്ഷണത്തിലും, കുറ്റം ആവർത്തിച്ചാൽ ജീവിതാവസാനം വരെ മൃഗസംരക്ഷണ കേന്ദ്രത്തിലും പാർപ്പിക്കും.
ലഖ്‌നൗ: ഉത്തർപ്രദേശിൽ മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾ ഇനി കടുത്ത ശിക്ഷ. പ്രകോപനമില്ലാതെ ഒരു മനുഷ്യനെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നും, ഈ പ്രവൃത്തി ആവർത്തിച്ചാൽ ജീവിതാവസാനം വരെ അവിടെ കഴിയേണ്ടി വരുമെന്നും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. അതായത്, നായകൾക്ക് ഫലത്തിൽ ജീവപര്യന്തം തടവാണ് ലഭിക്കുന്നത്. ഈ നായകളെ ദത്തെടുക്കാൻ ആരെങ്കിലും തയ്യാറാവുകയാണെങ്കിൽ തെരുവിൽ ഉപേക്ഷിക്കില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ അവയ്ക്ക് പുറത്തിറങ്ങാൻ കഴിയൂ.
പ്രകോപനപരമായ പെരുമാറ്റം കാണിക്കുന്ന നായകളെ നിയന്ത്രിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് സെപ്റ്റംബർ 10ന് എല്ലാ ഗ്രാമീണ, നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവിട്ടു. ഒരു തെരുവ് നായയുടെ കടിയേറ്റ ശേഷം ആരെങ്കിലും പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്താൽ, സംഭവം അന്വേഷിക്കുകയും നായയെ അടുത്തുള്ള ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.
അവിടെയെത്തിച്ചാൽ, നായയെ വന്ധ്യംകരണം ചെയ്തിട്ടില്ലെങ്കിൽ ആ നടപടി പൂർത്തിയാക്കും. 10 ദിവസത്തേക്ക് അതിനെ നിരീക്ഷിക്കുകയും സ്വഭാവം രേഖപ്പെടുത്തുകയും ചെയ്യും. പുറത്തുവിടുന്നതിന് മുൻപ്, നായയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇതിൽ നായയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. കൂടാതെ, അതിന്റെ സ്ഥാനം കണ്ടെത്താനും ഇത് സഹായിക്കുമെന്ന് പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷനിലെ വെറ്ററിനറി ഓഫീസർ ഡോ. ബിജയ് അമൃത് രാജ് പറഞ്ഞു.
ഇതേ നായ പ്രകോപനമില്ലാതെ ഒരു മനുഷ്യനെ രണ്ടാമതും കടിച്ചാൽ, അതിനെ ജീവിതാവസാനം വരെ കേന്ദ്രത്തിൽ പാർപ്പിക്കും. പ്രകോപനമില്ലാത്ത ആക്രമണമാണോ എന്ന് എങ്ങനെ തീരുമാനിക്കുമെന്ന് ചോദിച്ചപ്പോൾ, "മൂന്ന് പേരടങ്ങുന്ന ഒരു കമ്മിറ്റിയെ രൂപീകരിക്കും. പ്രദേശത്തെ ഒരു വെറ്ററിനറി ഡോക്ടർ, മൃഗങ്ങളെക്കുറിച്ച് അനുഭവപരിചയവും അവയുടെ സ്വഭാവം മനസ്സിലാക്കുന്ന ഒരാൾ, മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള ഒരാൾ എന്നിവർ കമ്മിറ്റിയിൽ ഉണ്ടാകും. കല്ലെറിയുന്നത് പോലെയുള്ള പ്രകോപനത്തിന് ശേഷമാണ് നായ കടിക്കുന്നതെങ്കിൽ, അത് പ്രകോപനമില്ലാത്ത ആക്രമണമായി കണക്കാക്കില്ല," ഡോ. രാജ് പറഞ്ഞു.
അത്തരം നായകളെ ദത്തെടുക്കാം. എന്നാൽ, ദത്തെടുക്കുന്ന വ്യക്തി എല്ലാ വിവരങ്ങളും (പേര്, വിലാസം, തുടങ്ങിയവ) നൽകുകയും നായയെ തെരുവിൽ ഉപേക്ഷിക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യണം. നായയുടെ മൈക്രോചിപ്പ് വിവരങ്ങളും രേഖപ്പെടുത്തും. വീണ്ടും തെരുവിൽ ഉപേക്ഷിച്ചാൽ ദത്തെടുത്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ദില്ലിയിലും എൻസിആറിലുമുള്ള എല്ലാ തെരുവ് നായകളെയും പിടികൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കാൻ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടതിന് ഒരു മാസത്തിന് ശേഷമാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഈ നിർദ്ദേശം. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, ഒരു വലിയ ബെഞ്ച് ഈ ഉത്തരവ് പരിഷ്കരിച്ചു. പേവിഷബാധയുള്ളതോ ആക്രമണ സ്വഭാവം കാണിക്കുന്നതോ ആയ നായകളൊഴികെ മറ്റുള്ളവയെ വന്ധ്യംകരിച്ച്, വാക്സിനേഷൻ നൽകി അവയുടെ യഥാർത്ഥ സ്ഥലങ്ങളിൽ തന്നെ വിടാൻ കോടതി ഉത്തരവിട്ടു.


