ഗുജറാത്തിലെ പാലിത്താനയിലുള്ള ശത്രുഞ്ജി മലയിൽ സിംഹത്തെ കണ്ടത് ഭക്തർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ആർക്കും പരിക്കേൽക്കാതെ സിംഹം ശാന്തമായി മടങ്ങിയെന്നും, സമീപത്ത് സിംഹക്കൂട്ടം താമസിക്കുന്നതിനാൽ പരിഭ്രാന്തരാകരുതെന്നും വനംവകുപ്പ് അറിയിച്ചു.
പാലിത്താന: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ പുണ്യസ്ഥലമായ ശത്രുഞ്ജി ഗിരിരാജ് മലയുടെ മുകളിൽ വ്യാഴാഴ്ച രാവിലെ സിംഹത്തെ കണ്ടത് ഭക്തർക്കിടയിൽ പരിഭ്രാന്തി പരത്തി. സിംഹത്തെ കണ്ടതോടെ തിക്കും തിരക്കും ഉണ്ടായെങ്കിലും, ആർക്കും പരിക്കില്ല. പിന്നീട് സിംഹം തനിയെ ജനങ്ങളില്ലാത്ത ഇടത്തേക്ക് മാറിയതോടെയാണ് ഭീതി ഒഴിഞ്ഞത്. മലകയറുന്ന ഭക്തർ ഭയന്ന് ഓടുന്നതിനിടെ ശത്രുഞ്ജി ഡുംഗറിൻ്റെ ചരിവിലൂടെ സിംഹം ശാന്തമായി നടന്നുപോകുന്നതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അവധി ദിവസങ്ങൾ ആയതിനാൽ ധാരാളം ഭക്തർ വിശുദ്ധ പർവ്വതം കയറുന്നതിനിടെയാണ് ഒക്ടോബർ 24-ന് രാവിലെ 7-നും 7:30-നും ഇടയിൽ സംഭവം നടന്നത്.
സിംഹം കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം സമാധാനപരമായി മടങ്ങിപ്പോയതായി വനംവകുപ്പ് അറിയിച്ചു. വൈറലായ ക്ലിപ്പ് വ്യാഴാഴ്ച രാവിലെ പകർത്തിയതാണെന്ന് അവർ സ്ഥിരീകരിച്ചു. ജൈനമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശത്രുഞ്ജി മലയെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻചാർജ് ഭായ് സോളങ്കി പറഞ്ഞു. "വിവരം ലഭിച്ച ഉടൻതന്നെ ഞങ്ങളുടെ ടീം സ്ഥലത്തെത്തി. തീർത്ഥാടകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി അഞ്ചോ ആറോ ട്രെക്കർമാരെയും വനംവകുപ്പ് ജീവനക്കാരെയും വിന്യസിച്ചിരുന്നുവെന്നും സോളങ്കി കൂട്ടിച്ചേർത്തു.
ശത്രുഞ്ജി അണക്കെട്ടിൻ്റെ സമീപപ്രദേശത്ത് ഏഴോ എട്ടോ സിംഹങ്ങളുള്ള ഒരു കൂട്ടം താമസിക്കുന്നുണ്ടെന്നും അവ ഇടയ്ക്കിടെ മലയുടെ പരിസരത്ത് സഞ്ചരിക്കാറുണ്ടെന്നും സോളങ്കി അറിയിച്ചു. ആകസ്മികമായാണ് ഈ സിംഹം ഭക്തർക്ക് മുന്നിൽ എത്തിയതെന്നും ഉടൻ തന്നെ തിരികെ ആവാസ സ്ഥലത്തേക്ക് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ഭക്തർക്കിടയിൽ ആശങ്കയുണ്ടാക്കിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. മലകയറുന്നതിനിടെ വന്യജീവികളെ കണ്ടാൽ പരിഭ്രാന്തരാകാതെ സൂക്ഷിക്കണമെന്ന് വനംവകുപ്പ് സന്ദർശകരോട് അഭ്യർത്ഥിച്ചു. പ്രദേശത്തെ സിംഹങ്ങൾ സാധാരണയായി മനുഷ്യരുമായി ഇടപെഴകുന്നത് ഒഴിവാക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


