അലഹബാദ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ ബോംബുനിർമാണത്തിനിടെ പൊട്ടിത്തെറി; എംഎ വിദ്യാർത്ഥിക്ക് പരിക്ക് ഗുരുതരം
വിദ്യാര്‍ത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
പ്രയാഗ്‍രാജ്: ഹോസ്റ്റല്‍ മുറിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അലഹബാദ് സര്‍വ്വകലാശാലയിലാണ് സംഭവം. യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അലഹബാദ് യൂണിവേഴ്സിറ്റിയിലെ പിസി ബാനർജി ഹോസ്റ്റലിലാണ് സംഭവം നടന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജേഷ് കുമാർ യാദവ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയുടെ വലതു കൈക്കാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർത്ഥി എന്തിനാണ് ബോംബ് നിർമ്മിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിക്കുകയാണ്. പ്രഭാത് യാദവിനെ ഗുരുതരമായ പരിക്കുകളോടെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പ്രഭാത് യാദവിനെതിരെ ഉടൻ കേസെടുക്കുമെന്നും എസിപി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം