ബക്രീദിന് മാത്രമല്ല, ഒരു ദിവസവും ഗോവധം പാടില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റെ ഈ ശ്രദ്ധേയമായ വിധി വന്നത്.
ചെന്നൈ: ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ബക്രീദിന് മാത്രമല്ല ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റെതാണ് ഉത്തരവ്. ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നുണ്ട്. പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട്. പശുവിനെ സംരക്ഷിക്കണം എന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്.
പശുവിനെ പൂജിക്കേണ്ടതാണെന്ന് ഭരണഘടനാ നിർമാണസഭയിൽ ചർച്ച ഉണ്ടായെന്നും കോടതി വിശദീകരിച്ചു. അധികൃതർ അംഗീകരിച്ച സ്ഥലത്ത് അല്ലാതെ പൊതുവിടങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വഴിയരികിലോ തുറസ്സായ സ്ഥലത്തോ അനുമതി നൽകരുതെന്ന് കോടതി പറഞ്ഞിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. ഹർജിക്കാരന് പോലും ഈ ആവശ്യം ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം.