മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും
തമിഴ്നാട്ടിലും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
മുംബൈ/ചെന്നൈ: ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം ഇന്ന് തീരാനിരിക്കേ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക് ഡൗൺ മെയ് 31 നീട്ടി സംസ്ഥാന സർക്കാരുകൾ ഉത്തരവിറക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവ.
മഹാരാഷ്ട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടിയതായും സംസ്ഥാനത്താകെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു. അതേ സമയം ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അജോയ് മെഹ്ത സൂചന നൽകി. മുംബൈ അടക്കം തീവ്ര ബാധിത മേഖലകളിൽ നേരത്തെ തന്നെ ലോക് ഡൗൺ നീട്ടിയിരുന്നു.സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 30000 കടന്നിരുന്നു.
തമിഴ്നാട്ടിലും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ഹോട്ട്സ്പോട്ട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് 7 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നെത്തുന്ന രോഗലക്ഷ്ണം ഇല്ലാത്തവർക്ക് 14 ദിവസം ഹോം ക്വാറൻ്റീനിൽ പോകേണ്ടി വരും. കോയമ്പത്തൂർ,തിരൂപ്പൂർ, തേനി, കന്യാകുമാരി, നീലഗിരി തുടങ്ങിയ കേരളത്തിൻ്റെ അതിർത്തി ജില്ലകളിൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ 100 ജീവനക്കാരുമായി വ്യവസായ ശാലകൾ തുറക്കാം. ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത് 50 ശതമാനം ജീവനക്കാരുമായി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. അതേസമയം രോഗബാധ ശക്തമായ ചെന്നൈ ചെങ്കൽപ്പേട്ട് ഉൾപ്പടെയുള്ള റെഡ് സോണുകളിലെ ജില്ലകളിൽ നിയന്ത്രണം തുടരും.